pj-joseph

കോട്ടയം: തൊടുപുഴ പാലത്തിനാൽ ജോസഫ് ജോസഫ് എന്ന പി.ജെ ജോസഫ് നിയമസഭയിൽ എത്തിയിട്ട് 50 വർഷം. ഉമ്മൻചാണ്ടിയെപ്പോലെ തുടർച്ചയായി അമ്പതു വ‌ർഷം ഒരേ മണ്ഡലത്തിൽ നിന്നു ജയിച്ചുവെന്ന റെക്കാഡില്ലെങ്കിലും ആദ്യമായി നിയമസഭയിൽ എത്തിയിട്ട് ജോസഫും അരനൂറ്റാണ്ട് പിന്നിടുകയാണ്. 'ആഘോഷം വേണ്ട പ്രാർത്ഥന മാത്രം മതി' എന്നുപറഞ്ഞ് നിറചിരിയോടെ ആഘോഷം പാട്ടിൽ ഒതുക്കുകയാണ് ജോസഫ്.

സി.പി.എം കോട്ടയായ തൊടുപുഴയിൽ നിന്നാണ് 1970 ൽ പി.ജെ ജോസഫ് എന്ന തൊടുപുഴക്കാരുടെ 'ഔസേപ്പച്ചൻ' കന്നിപോരിനിറങ്ങിയത്. നിയമസഭയിലേക്ക് 10 തവണ മത്സരിച്ചു. ഒരു തവണ മാത്രമാണ് പരാജയപ്പെട്ടത്.പുതുപ്പള്ളിക്കാർക്ക് ഉമ്മൻചാണ്ടിയെന്ന പോലെയാണ് തൊടുപുഴക്കാർക്ക് മണ്ഡലം നോക്കുന്ന പി.ജെയും. ഒരു തവണ പി.ടി.തോമസിനോട് തോറ്റു. ഒരു തവണ ലോക് സഭയിലേക്ക് മത്സരിക്കാൻ മാറി നിന്നു. ഇതൊഴിച്ചാൽ 40 വർഷമായി ജോസഫ് തൊടുപുഴയുടെ എം.എൽ.എയാണ്. 29-ാം വയസിലാണ് ആദ്യ മത്സരം. കെ.എം.മാണിയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയപ്പോൾ 1978ൽ എ.കെ.ആന്റണി മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായി. എട്ടുമാസത്തിനു ശേഷം സുപ്രീംകോടതി വിധിയിലൂടെ മാണി തിരിച്ചെത്തിയപ്പോൾ മാറി കൊടുത്തു.

1979ൽ സ്വന്തമായി കേരള കോൺഗ്രസ് രൂപീകരിച്ചു. 1980ൽ യു.ഡി.എഫ് സ്ഥാപക കൺവീനറായി. 1989ൽ യു.ഡി.എഫുമായി തെറ്റി. മൂവാറ്റുപുഴയിൽ നിന്ന് ലോക് സഭയിലേക്ക് മത്സരിച്ചു തോറ്റു. തുടർന്ന് ഇടതുമുന്നണിയിലെത്തി. 96ലും 2006ലും തൊടുപുഴയിൽ നിന്നു ജയിച്ചു. 2001ൽ പി.ടി.തോമസിനോട് തോറ്റു. 2010ൽ ഇടതു മന്ത്രിസഭയിൽ നിന്ന് രാജിവച്ച് കേരളകോൺഗ്രസ് എമമിൽ ലയിച്ചു. കെ.എം.മാണിയുടെ മരണശേഷം ജോസ് കെ മാണിയുമായി തെറ്റി. ജോസഫ് ഗ്രൂപ്പായി യു.ഡി.എഫിൽ നിൽക്കുന്നു.

ആദ്യ പിന്നണിഗായകനായ മന്ത്രി

ജനകീയ നേതാവിനെക്കൂടാതെ പി.ജെക്കുള്ളിൽ ഒരു ഗായകൻ കൂടിയുണ്ട്. തിരഞ്ഞെടുപ്പായാലും പൊതുപരിപാടികളായാലും പി.ജെ. ജോസഫ് ഉണ്ടെങ്കിൽ അവിടെ പാട്ടുമുണ്ടാകും. പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ പള്ളി ക്വയറിലും സജീവ സാന്നിദ്ധ്യമായിരുന്നു .കോളേജിലെത്തിയപ്പോൾ പി.ജെയുടെ പാട്ട് ഒഴിവാക്കാൻ പറ്റാത്ത ഘടകമായി . 1960ൽ പുറത്തിറങ്ങിയ ‘സുജാത’ എന്ന ഹിന്ദി ചലച്ചിത്രത്തിലെ ‘ജൽതേ ഹേ ജിസ്കേലിയേ…’ ആണ് ഇഷ്ട ഗാനം. 1984ൽ ശബരിമല ദർശനം എന്ന സിനിമയിൽ പാടി . ‘ഇൗ ശ്യാമസന്ധ്യ വിമൂകം സഖീ…’ എന്നു തുടങ്ങുന്ന പാട്ടിലൂടെ ഇന്ത്യയിലെ ആദ്യ പിന്നണി ഗായകനായ മന്ത്രി എന്ന വിശേഷണവും ജോസഫിന്റെ പേരിനൊപ്പമായി.