 തുടർഫണ്ടുകളില്ല, ലക്ഷ്യം കാണാതെ പാലായുടെ സ്വപ്ന പദ്ധതി

പാലാ: സമഗ്ര ടൂറിസം വികസനം ലക്ഷ്യമിട്ട് രൂപം നൽകിയ ഹരിത തീർത്ഥാടന പരിസ്ഥിതി ടൂറിസം ഇടനാഴി പദ്ധതി പ്രവർത്തനം വിസ്മൃതിയിലേക്ക്. മീനച്ചിൽ താലൂക്കിലെ 4000 അടി വരെ ഉയരം ഉള്ള കുളിർമ നിറഞ്ഞ പ്രദേശങ്ങളെയും പാലാ മേഖലയിലെ തീർത്ഥാടന കേന്ദ്രങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചുള്ള പദ്ധതിയാണ് ലക്ഷ്യത്തിൽ എത്താതെ പോയത്. അനുവദിച്ച പണം ഉൾപ്പെടെ ചെലവഴിക്കാതെ ലാപ്‌സായതും പദ്ധതിക്ക് തിരിച്ചടിയാവുകയാണ്. ജോസ്.കെ.മാണി എം.പിയുടെ നേതൃത്വത്തിലാണ് 2013ലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ധനകാര്യ മന്ത്രിയായിരുന്ന കെ.എം.മാണി മുൻകൈയെടുത്ത് ടൂറിസം വകുപ്പ് 89.70 കോടിയുടെ ഭരണാനുമതിയും നൽകി. പൊതു സ്വകാര്യ പങ്കാളിത്വത്തോടെ നടപ്പാക്കുന്ന പ്രൊജക്ടിനായി കോട്ടയം ഗ്രീൻ ടൂറിസം സർക്യൂട്ട് എന്ന പേരിൽ ഒരു സ്‌പെഷ്യൽ പർപ്പസ് രൂപീകരിക്കുകയും സാങ്കേതിക മേൽനോട്ടത്തിനായി കിറ്റ്‌കോയെ ഏല്പിക്കുകയും ചെയ്തിരുന്നു. മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ മേഖലയിലെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, അയ്യൻപാറ, മാർമല അരുവി, വാഗമൺ തുടങ്ങിയ വിനോദസഞ്ചാര സാദ്ധ്യതാ പ്രദേശങ്ങളും നാലമ്പലം, ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രം, കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം, ഇടപ്പാടി ആനന്ദ ഷൺമുഖ ക്ഷേത്രം, ഭരണങ്ങാനം, കുറവിലങ്ങാട് അരുവിത്തുറ എന്നീ തീർത്ഥാടന സ്ഥലങ്ങളും കൂട്ടി ചേർത്ത് ഒരു സർക്യൂട്ട് ആയിട്ടായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. സർക്കാർ ഫണ്ട് ഉപയോഗിച്ച് ഈ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയായിരുന്നു പദ്ധതി .തുടർ വികസന പദ്ധതികൾ സ്വകാര്യ നിക്ഷേപ രീതിയിലും നടപ്പാക്കാൻ ലക്ഷ്യമിട്ടിരുന്നു.

ലഭിച്ചത് 45 .86 കോടി

45.86 കോടി രൂപ സർക്കാർ വിഹിതമായി പദ്ധതിക്ക് ലഭിച്ചിരുന്നു. ഇവിടങ്ങളിൽ ആദ്യഘട്ടത്തിൽ അമിനിറ്റി സെന്ററുകൾ, പാർക്കുകൾ എന്നിവയ്ക്കായി 25 കോടി രൂപയ്ക്ക് സാങ്കേതിക അനുമതിയും ലഭ്യമാക്കിയിരുന്നു. ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രാങ്കണത്തിലും ഇടപ്പാടി ആനന്ദ ഷൺമുഖ ക്ഷേത്രസന്നിധിയിലും വിശാലമായ മന്ദിരങ്ങളും പണിതുയർത്തി.ഫണ്ടഡ് വർക്ക് ആയി സ്വകാര്യ നിക്ഷേപകനെ കൊണ്ട് ചെയ്യിപ്പിക്കുന്നതിനായി തയ്യാറാക്കിയ ബിസിനസ് മോഡലിന് സംസ്ഥാന പ്ലാനിംഗ് ബോർഡും അംഗീകാരം നൽകിയിരുന്നു.ഈ മേഖലയിലേക്ക് നബാർഡ് സഹായത്തോടെ റോഡുകളും നിർമ്മിച്ചു. മീനച്ചിൽ താലൂക്കിലെ 5 മലയോര പഞ്ചായത്തുകളുടെ സമഗ്ര വികസനമായിരുന്നു ലക്ഷ്യം. ഇതിന്റെ ഏകോപനത്തിന് ചീഫ് എക്‌സിക്യൂട്ടിവിനെയും നിയമിച്ചിരുന്നു. ളാലം തോടിന് കുറുകെ ഇരുമ്പ് തൂക്കുപാലവും നിർമിച്ചു.

വേഗതയില്ല, നടപടികൾക്ക്

പദ്ധതിയ്ക്കായി തുടർഫണ്ടുകൾ അനുവദിക്കാത്തതും തിരിച്ചടിയായി. പദ്ധതിയുടെ ഓഫീസും എന്നു വരെ തുടരും എന്നതും അനിശ്ചിതത്വത്തിലാണ്.

പദ്ധതി യാഥാർത്ഥ്യമാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ജോസ്.കെ.മാണി എം.പിക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിവേദനം നൽകി.