attack-against-woman

പാലക്കാട്: ആദിവാസി സ്ത്രീയെ അയൽവാസികൾ മർദ്ദിച്ചതായി പരാതി. അഗളി സന്പാർക്കോട് സ്വദേശിയായ വള്ളിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കുട്ടികൾ കളിക്കുന്നതിനിടെ ഇരട്ടപ്പേര് വിളിച്ചതിനെച്ചൊല്ലിയുണ്ടായ വഴക്കാണ് രക്ഷിതാക്കൾ തമ്മിലുള്ള കയ്യാങ്കളിയിൽ കലാശിച്ചത്. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് വള്ളിയുടെ കുടുംബം ആരോപിച്ചു. ഓഗസ്റ്റ് ആറിനാണ് സംഭവം.

വളളിയുടെ പത്താം ക്ലാസ് വിദ്യാ‌ർത്ഥിയായ മകൻ അയൽവാസിയായ പുത്തൂർ വീട്ടിൽ ബാബുവിന്‍റെ മകനെ ഇരട്ടപ്പേര് വിളിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. മകനെ ഇരട്ടപ്പേര് വിളിച്ചതറിഞ്ഞ് ബാബുവും, ഭാര്യയും, പിതാവും ചേർന്ന് വീട്ടിൽ അതിക്രമിച്ച് കയറി വള്ളിയെ മർദ്ദിച്ചെന്നാണ് ആരോപണം.ആക്രമണത്തിൽ വള്ളിയുടെ നെഞ്ചിനും നടുവിനും പരിക്കുണ്ട്.

കൂടാതെ മകനെ വീട്ടിൽ നിന്ന് വലിച്ചിറക്കുകയും, ബാബുവിന്‍റെ ഭാര്യ ചെരുപ്പു കൊണ്ട് അടിക്കുകയും ചെയ്തെന്ന് വള്ളി പരാതിയിൽ പറയുന്നു. പൊലീസിൽ പരാതിപ്പെട്ടാൽ കുടുംബത്തെ ഇല്ലാതാക്കുമെന്ന് ബാബു ഭീഷണിപ്പെടുത്തിയതായും വള്ളി ആരോപിച്ചു. എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബാബു പ്രതികരിച്ചു.