india-unlock

ന്യൂഡൽഹി: രാജ്യത്ത് ഇന്ന് മുതൽ അൺലോക്ക് നാല് നിലവിൽ വന്നു. ഇനി മുതൽ സംസ്ഥാനങ്ങളിൽ കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകൂ. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം മുപ്പത്തിയേഴ് ലക്ഷത്തിലേക്ക് അടുക്കുമ്പോഴാണ് അൺലോക്ക് നാല് നിലവിൽ വരുന്നത്.

സെപ്ംതംബ‍ർ ഏഴ് മുതൽ രാജ്യത്ത് മെട്രോ റെയിൽ സ‍ർവീസിന് അനുമതി നൽകി. പ്രത്യേക കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും മെട്രോ റെയിൽ സർവീസ് നടത്തുക. സാംസ്‌ക്കാരിക-കായിക-വിനോദ-സാമൂഹിക- ആത്മീയ-രാഷ്ട്രീയ യോ​ഗങ്ങൾക്കും കൂട്ടായ്‌മകൾക്കും കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. പരമാവധി നൂറ് പേർക്ക് വരെ ഇത്തരം പരിപാടികളിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പരിപാടിയിൽ പങ്കെടുക്കുന്നവ‍ർക്ക് തെ‍ർമൽ പരിശോധന നി‍ർബന്ധമാണ്. ഹാൻഡ് വാഷും സാനിറ്റൈസറും ഉപയോ​ഗിക്കണം.

സെപ്‌തംബർ 21 മുതൽ ഓപ്പൺ തീയേറ്ററുകൾ പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. സിനിമാ തീയേറ്ററുകളും സ്വിമ്മിം​ഗ് പൂളുകളും അടഞ്ഞു കിടക്കും. സ്കൂളുകളും കോളേജുകളും തുറക്കില്ല. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ളാസ് നടത്താൻ 50 ശതമാനം അദ്ധ്യാപകരെ വരാൻ അനുവദിക്കും. 9 മുതൽ 12 വരെ ക്ളാസിലുള്ളവർക്ക് അദ്ധ്യാപകരുടെ സഹായം തേടാൻ പുറത്തു പോകാം.

സംസ്ഥാനങ്ങൾക്ക് അകത്തെ യാത്രകൾക്കും സംസ്ഥാനന്തര യാത്രകൾക്കും ഒരു തരത്തിലുള്ള നിയന്ത്രണവും പാടില്ലെന്നും ഇത്തരം യാത്രകൾക്കായി പ്രത്യേക പെ‍ർമിറ്റ് ഏ‍ർപ്പെടുത്താൻ പാടില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം 65 വയസിന് മുകളിൽ പ്രായമുള്ളവ‍ർക്കും പത്ത് വയസിന് താഴെ പ്രായമുള്ളവ‍ർക്കുമുള്ള യാത്രാവിലക്ക് തുടരും.

ദേശീയ നൈപുണ്യ പരിശീലന കേന്ദ്രം, ഐ.ടി.ഐകൾ, ഹ്രസ്വകാല പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ എന്നിവ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിലെ പി.ജി-​ഗവേഷക വിദ്യാ‍ത്ഥികൾക്ക് ലാബുകളിലും പരിശീലനകേന്ദ്രങ്ങളിലും പ്രവേശനം അനുവദിച്ചു. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തി വേണം ഇതിന് അനുമതി നൽകേണ്ടത്.