mathayi-custody-death

തിരുവനന്തപുരം: ചിറ്റാർ മത്തായി കസ്‌റ്റഡി മരണക്കേസ് സി.ബി.ഐ ഏറ്റെടുത്തു. തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്താനാണ് സി.ബി.ഐ തീരുമാനം. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാകും ഇൻക്വിസ്റ്റ് നടപടികൾ നടത്തുക. പോസ്‌റ്റുമോർട്ടത്തിന് മൂന്ന് ഫോറൻസിക് ഡോക്‌ടർമാരും ഒപ്പമുണ്ടാകും. ഇതുസംബന്ധിച്ച കത്ത് സി.ബി.ഐ സർക്കാരിന് കൈമാറി.

വനം വകുപ്പ് സ്ഥാപിച്ച സി.സി.ടി.വി ക്യാമറ നശിപ്പിച്ച സംഭവത്തിൽ ജൂലായ് 28നാണ് മത്തായിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. അന്ന് വൈകിട്ട് ആറുമണിയോടെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ജൂലായ് 31ന് പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ സംസ്കരിക്കേണ്ടെന്നാണ് ബന്ധുക്കൾ തീരുമാനിച്ചത്.

മത്തായിയുടെ ഭാര്യ നൽകിയ ഹർജിയിലാണ് അന്വേഷണം സി.ബി.ഐയ്ക്ക് വിടാൻ ഹൈക്കോടതി തീരുമാനിച്ചത്. എത്രയും വേഗം അന്വേഷണം ഏറ്റെടുത്ത് തുടർ നടപടികൾ സ്വീകരിക്കാനാണ് ഡിവിഷൻ ബെഞ്ച് സി.ബി.ഐയ്ക്ക് നൽകിയ നിർദേശം. കേസ് സി.ബി.ഐയ്‌ക്ക് വിടുന്നതിനോട് സംസ്ഥാന സർക്കാരും അനുകൂല സമീപനമാണ് സ്വീകരിച്ചത്.