facebook

ന്യൂഡൽഹി : ഫേസ്ബുക്ക് ഇന്ത്യയ്ക്കെതിരെ അതൃപ്തി അറിയിച്ച് കേന്ദ്രം. ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗിന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് കത്തയച്ചു. രാജ്യത്തെ പ്രധാനമന്ത്രിയേയും കേന്ദ്രമന്ത്രിമാരെയും ഫേസ്ബുക്കിലെ മുതിർന്ന ജീവനക്കാർ ദുരുപയോഗം ചെയ്യുന്നതായി രവിശങ്കർ പ്രസാദ് കത്തിൽ ചൂണ്ടിക്കാട്ടി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയെ പിന്തുണയ്ക്കുന്നവരുടെ പേജുകൾ ഫേസ്ബുക്ക് ഇന്ത്യ മാനേജ്മെന്റ് ഇല്ലാതാക്കിയതായി സുക്കർബർഗിന് അയച്ച കത്തിൽ അദ്ദേഹം പറയുന്നു. കൂടാതെ ചില പേജുകളുടെ റീച്ച് കുറയ്ക്കുകയും ചെയ്തു. ഫേസ്ബുക്ക് സന്തുലിതവും ന്യായയുക്തവുമായിരിക്കണെന്നും പല തവണ പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ലെന്നും കത്തിൽ പറയുന്നു.

ഫേസ്ബുക്ക് ഇന്ത്യാ ടീമിലെ പല മുതിർന്ന ഉദ്യോഗസ്ഥരിൽ ചിലർ ഒരു പ്രത്യേക രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തെ പിന്തുണയ്ക്കുന്നവരാണെന്ന് രവിശങ്കർ പ്രസാദ് കത്തിൽ പറയുന്നു. രണ്ട് തരത്തിലുള്ള ഉദ്യോഗസ്ഥർ ഫേസ്ബുക്കിലുണ്ട്. ഇവരുടെ രാഷ്ട്രീയ നിലപാടുകൾ പ്രശ്നം വഷളാക്കുന്നു. ഈ ജീവനക്കാരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മുതിർന്ന കേന്ദ്രമന്ത്രിമാരെയും അപമാനിക്കുന്നത്. ഫേസ്ബുക്ക് ഇന്ത്യയിൽ ഒരു അധികാര പോരാട്ടം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ബി.ജെ.പിയോട് ഫേസ്ബുക്ക് പക്ഷപാതം കാട്ടുന്നതായി കോൺഗ്രസ് പാർട്ടി രംഗത്തെത്തിയിരുന്നു. യു.എസ് മാദ്ധ്യമമായ വാൾസ്ട്രീറ്റ് ജേർണലിൽ വന്ന റിപ്പോർട്ട് ഉദ്ധരിച്ചാണ് ഫേസ്ബുക്ക് ബി.ജെ.പിയുടെ വിദ്വേഷപരമായ പോസ്റ്റുകൾ നീക്കം ചെയ്യാതെ സഹായിക്കുന്നു എന്നാരോപിച്ച് കോൺഗ്രസ് പാർട്ടി രംഗത്തെത്തിയത്.