letter

തിരുവനന്തപുരം: ഗുണ്ടകളുടെ ഭീഷണി കാരണം പഠിക്കാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എട്ടാംക്ലാസുകാരി പ്രധാനമന്ത്രിക്ക് കത്തയച്ചു. ആനയറ വാഴവിള ആഞ്ജനേയത്തിൽ സുജിത്ത് കൃഷ്ണയുടെ മകൾ ഗൗരി നന്ദന(13) ആണ് പ്രധാനമന്ത്രിക്ക് പരാതി നൽകിയത്. ഗുണ്ടകളെ സംരക്ഷിക്കുന്നത് ചില പൊലീസ് ഉദ്യോഗസ്ഥരാണെന്നും കുട്ടി പരാതിയിൽ ഉന്നയിക്കുന്നു. അതേസമയം ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൂടുതൽ പ്രതികരിക്കാൻ തയ്യാറല്ലെന്നും ശംഖുമുഖം അസി കമ്മിഷണർ ഐശ്വര്യ ഡോഗ്‌ലെ പറഞ്ഞു.

പെൺകുട്ടിയുടെ പിതാവ് ഒരു സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെ പരാതി നൽകിയതിന്റെ പേരിലാണ് പ്രശ്നങ്ങളെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്. എന്നാൽ, കേസ് ഒത്തു തീർപ്പാക്കാനും ശ്രമം നടന്നിരുന്നതായും റിപ്പോ‌ർട്ടുകളുണ്ട്. പിതാവ് വഴങ്ങാത്തതിനെ തുടർന്ന് രണ്ട് ക്രിമിനൽ കേസ് പ്രതികൾ ഇതേ ആവശ്യവുമായി പിതാവിനെ സമീപിക്കുകയും സമ്മതിക്കാതിരുന്നപ്പോൾ ആക്രമിക്കുകയും ചെയ്തതായി പറയുന്നു.

കമ്മിഷണർക്കു പരാതി നൽകിയപ്പോൾ ഗുണ്ടകളെ അറസ്റ്റ് ചെയ്തെങ്കിലും വെെരാഗ്യം മൂലം ചില പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് മാതാപിതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തെന്നും പരാതിയിൽ വ്യക്തമാക്കുന്നു. അക്രമികളെ പേടിച്ചു പഠിക്കാൻ കഴിയുന്നെില്ലെന്നും കുട്ടി പറയുന്നു.

എന്നാൽ ഒരു സ്ത്രീയിൽ നിന്ന് ആഭരണം തട്ടിയെടുത്തതിനും വീടിനുള്ളിൽ ബന്ദിയാക്കിയതിനും സുജിത്തിനും ഭാര്യയ്ക്കുമെതിരെ ക്രിമിനൽ കേസെടുത്തിട്ടുണ്ട്. ഇരുവരും ഇപ്പോൾ മുൻകൂർ ജാമ്യത്തിലാണെന്നും പേട്ട പൊലീസ് വ്യക്തമാക്കി.