narendra-modi

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് ആദ്യ സംഭാവന നൽകിയത് നരേന്ദ്രമോദി തന്നെ. അദ്ദേഹത്തിന്റെ ഓഫീസിലെ ഉദ്യോഗസ്ഥർ തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. സ്വന്തം കയ്യിൽ നിന്നും 2.25 ലക്ഷം രൂപയാണ് പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് അദ്ദേഹം സംഭാവന ചെയ്‌തത്. പി.എം കെയേഴ്‌സ് ഫണ്ടിനെതിരെ പ്രതിപക്ഷത്ത് നിന്നടക്കം രൂക്ഷമായ വിമർശനം ഉയരുമ്പോഴാണ് പ്രധാനമന്ത്രി രണ്ടേകാൽ ലക്ഷം രൂപ നൽകിയത് വാർത്തയാകുന്നത്.

കൊവിഡ് മഹാമാരിയെ തുടർന്ന് രൂപീകരിക്കപ്പെട്ട പി.എംകെയേഴ്‌സ് ഫണ്ടിന്റെ നിയമ പ്രാബല്യവും ആവശ്യകതയും ചോദ്യം ചെയ്തുകൊണ്ട് കോൺഗ്രസ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട് നിലവിലുളളപ്പോൾ സമാനരീതിയിൽ മറ്റൊരു ഫണ്ടിന്റെ ആവശ്യകതയെ കുറിച്ചാണ് കോൺഗ്രസ് ചോദ്യം ചെയ്തത്. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിക്ക് പുറത്താണ് പി.എം കെയേഴ്‌സ് ഫണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുളള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽനിന്നും പി.എം കെയേഴ്‌സിലേക്ക് സംഭാവന സ്വീകരിക്കാൻ സാധിക്കും. സി.എ.ജിക്ക് പി.എം കെയേഴ്സ് ഫണ്ട് ഓഡിറ്റ് ചെയ്യാൻ സാധിക്കുകയുമില്ല.

ഗംഗാനദിയുടെ ശുചീകരണം, പെൺകുട്ടിയുടെ വിദ്യാഭ്യാസം തുടങ്ങി നിരവധി പൊതുകാര്യങ്ങൾക്കായി സംഭാവന ചെയ്യുന്ന ശീലം പ്രധാനമന്ത്രിക്കുണ്ടെന്നും അദ്ദേഹത്തിന്റെ സംഭാവനകൾ ഇതിനകം 103 കോടി കവിഞ്ഞതായും ഉദ്യോഗസ്ഥർ പറയുന്നു. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലെ കുംഭമേളയിലെ ശുചീകരണ തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ വർഷം 21 ലക്ഷം രൂപയാണ് പ്രധാനമന്ത്രി സ്വന്തം സമ്പാദ്യത്തിൽ നിന്ന് സംഭാവന ചെയ്തത്.

ദക്ഷിണ കൊറിയയിൽ നിന്ന് ലഭിച്ച സിയോൾ സമാധാന പുരസ്‌കാരമായ 1.3 കോടി രൂപ ഗംഗാനദി ശുചീകരണ പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി സംഭാവന ചെയ്തിരുന്നു. പ്രധാനമന്ത്രിക്ക് ലഭിച്ച മെമന്റോകൾ ലേലം ചെയ്ത് സമാഹരിച്ച 3.40 കോടി രൂപയും നദീശുചീകരണ ദൗത്യത്തിനായി അദ്ദേഹം സംഭാവന ചെയ്തു. 2015ൽ പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്ത് സമാഹരിച്ച 8.35 കോടി രൂപയും ഗംഗാ മിഷന് വേണ്ടി നരേന്ദ്രമോദി സംഭാവന ചെയ്‌തിരുന്നു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്വന്തം സമ്പാദ്യത്തിൽ നിന്ന് 21 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. മുഖ്യമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങളുടെ ലേലം നടത്തി 89.96 കോടി രൂപ സമാഹരിക്കുകയും അത് പെൺകുട്ടികൾക്കായി സംഭാവന നൽകുകയുമാണ് മോദി ചെയ്‌തത്.