pic

കാസർകോട്: യുവതിയെ പീഡിപ്പിച്ച ശേഷം നഗ്‌ന ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തിയെന്ന പരാതിയിൽ ഭർത്താവിന്റെ സുഹൃത്തുൾപ്പെടെ അഞ്ചുപേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ഇരുപത്തഞ്ചുകാരിയുടെ പരാതിയിലാണ് കേസെടുത്തത്. പീഡനം സംബന്ധിച്ച് യുവതി വെവ്വേറെ പരാതികൾ നല്‍കിയതിനാൽ അഞ്ചുകേസുകളാണ് രജിസ്റ്റർ ചെയ്തത്. 2016 മാർച്ച് 23 മുതൽ മാസങ്ങളോളം ഭർത്താവിന്റെ സുഹൃത്തടക്കമുള്ളവർ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

മാർച്ച് 23ന് പുലർച്ചെ 1.30 ന് ഭർതൃസുഹൃത്ത് യുവതിയുടെ വീട്ടിലെത്തുകയും ലൈംഗിക പീഡനത്തിനിരയാക്കുകയുമായിരുന്നു. ഈ രംഗങ്ങൾ ഇയാൾ മൊബൈൽ കാമറയിൽ പകർത്തി തന്റെ സുഹൃത്തുക്കളെ കാണിക്കുകയും ചെയ്തു. തുടർന്ന് മറ്റുള്ളവരും യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. നിരന്തരമായ ലൈംഗിക പീഡനങ്ങൾ കാരണം തളർന്ന യുവതി തന്നെ ഉപദ്രവിക്കരുതെന്ന് അഭ്യർത്ഥിച്ചപ്പോൾ നഗ്‌നദൃശ്യങ്ങൾ ഗൾഫിലുള്ള ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് പീഡനം തുടർന്നു.

എല്ലാവരുടെയും പേരെഴുതിവച്ച് ആത്മഹത്യ ചെയ്യുമെന്ന് യുവതി അറിയിച്ചതോടെ സംഘം കുറച്ചുനാൾ പീഡനത്തിൽ നിന്ന് പിന്തിരിഞ്ഞിരുന്നു. പിന്നീട് വീണ്ടും സംഘം ഭീഷണിയുമായി രംഗത്തുവന്നു. ഭർത്താവ് നാട്ടിലെത്തിയതോടെ യുവതി വിവരം പറയുകയും പൊലീസിൽ പരാതി നല്‍കുകയുമായിരുന്നു. കേസിൽ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. അതിനിടെ യുവതിയെ പീഡിപ്പിച്ച സംഘത്തിൽപെട്ട യുവാവിനെ ഭർത്താവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി കൈകാലുകൾ തല്ലിയൊടിച്ച സംഭവത്തിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.