ന്യൂഡൽഹി: പാലാരിവട്ടം പാലം ഉടൻ പൊളിക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ രണ്ടാഴ്ചയ്ക്കുശേഷം തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. അന്തിമവാദം കേട്ടതിനുശേഷമായിരിക്കും തീരുമാനമെടുക്കുക. അതുവരെ കേസിൽ തൽസ്ഥിതി തുടരും.
സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ നിലവിലുളള പാലം പൊളിച്ച് പുതിയത് നിർമ്മിക്കണമെന്ന ഇ ശ്രീധരന്റെ ശുപാർശയും പാലം അടച്ചതിനെത്തുടർന്ന് ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് പാലത്തിൽ തൽസ്ഥിതി തുടരണം എന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്ന അപേക്ഷ പരിഗണിക്കണമെന്ന് അറ്റോർണി ജനറൽ ആവശ്യപ്പെട്ടത്.
എന്നാൽ ഇക്കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുത്താൽ അത് ഹർജിയിൽ തീർപ്പ് കൽപ്പിക്കുന്നതിന് തുല്യമാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് രണ്ടാഴ്ചയ്ക്കുശേഷം അന്തിമവാദംകേട്ട് കേസിൽ തീർപ്പ് കൽപ്പിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. വാദം കേൾക്കൽ മാറ്റിവയ്ക്കണമെന്ന് കക്ഷികളായ കിറ്റ്കോയും, സ്ട്രക്ചറൽ എൻജിനീയേഴ്സ് അസോസിയേഷനും കത്ത് നൽകിയിരുന്നു.
കേസിൽ കൂടുതൽ രേഖകൾ ഫയൽചെയ്യാനുളള അനുവാദം നൽകണമെന്ന കരാർ കമ്പനിയുടെ ആവശ്യവും കോടതി അംഗീകരിച്ചു. രേഖകൾ ഫയൽചെയ്യാൻ രണ്ടാഴ്ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ്‌മാരായ റോഹിംഗ്ടൻ നരിമാൻ, നവീൻ സിൻഹ, ഇന്ദിര ബാനർജി എന്നിവരടങ്ങിയ ബെഞ്ചാണ് പാലാരിവട്ടം കേസ് പരിഗണിച്ചത്