call-chat-messenger

12കാരന് ഗൂഗിൾ,​ ആമസോൺ അംഗീകാരം

തിരുവനന്തപുരം: ചെറുപ്പക്കാർ ചൈനയുടെ പബ്ജിപോലുള്ള മൊബൈൽ ഗെയിമുകൾ കളിച്ച് സമയം പാഴാക്കിയപ്പോൾ, തിരുവനന്തപുരം തൃക്കണ്ണാപുരത്ത് എട്ടാം ക്ളാസുകാരനായ പയ്യൻ വാട്ട്സാപ്പിന് പകരം വയ്ക്കാനുള്ള സ്വന്തം മൊബൈൽ ആപ്പിന്റെ പണിപ്പുരയിലായിരുന്നു.ഒടുവിൽ കോൾ ചാറ്റ് മെസഞ്ചർ ആപ്പ് യാഥാർത്ഥ്യമായി. മകൻ ഉറങ്ങാതെ കമ്പ്യൂട്ടറിൽ കളിക്കുന്നതു കണ്ട് വഴക്ക് പറഞ്ഞ മാതാപിതാക്കൾക്ക് വിസ്മയം.

മാർജിൻ ഫ്രീ ഷോപ്പ് നടത്തുന്ന തൃക്കണ്ണാപുരം വിഷ്ണുനഗർ, നീഹാരത്തിൽ ശിവകുമാറിന്റെ മകനും നരുവാമൂട് ചിന്മയ വിദ്യാലയത്തിൽ എട്ടാം ക്ളാസ് വിദ്യാർത്ഥിയുമായ ധീരജാണ് ഈ നേട്ടം കൈവരിച്ചത്.

ഇത് ഫ്രീ സോഫ്ട് വെയറുകളിൽ നിന്ന് പകർത്തിയതാണോ എന്ന സംശയം പലരും ഉന്നയിച്ചു. അങ്ങനെയല്ലെന്ന് പന്ത്രണ്ടുകാരൻ അവരെ ബോധ്യപ്പെടുത്തി. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ആപ്പിന് ആമസോൺ ആപ്പ് സ്റ്റോറിന്റെ പേറ്റന്റും ലഭിച്ചു.

വിദേശത്തും പ്രിയം

ചൈന, അമേരിക്ക, ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങളിലും നിരവധിപേർ ഉപയോഗിക്കുന്നു. ധീരജിന്റെ സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഉപയോഗിക്കുന്നത് ഈ ആപ്പാണ്.

ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചതോടെ മൊബൈൽ ആപ്പുകൾ വികസിപ്പിക്കുന്ന പ്രതിഭകൾ ആത്‌മനിർഭർ ഭാരതത്തിന് കരുത്തായി മാറും.

ലോക്ക്ഡൗൺ പ്രതിഭ

ഓൺലൈൻ പഠനത്തിനുവേണ്ടിയാണ് കമ്പ്യൂട്ടർ വാങ്ങിയത്. പിതാവ് കടപൂട്ടിവന്നശേഷം ഫോണിലെ ഹോട്ട്‌ സ്‌പോട്ട് ഷെയർ ചെയ്‌തായിരുന്നു പഠനം. വെബ്‌സൈറ്റുകളും യൂട്യൂബും തിരഞ്ഞാണ് ആപ്പ് നിർമ്മാണം പഠിച്ചത്. വീട്ടമ്മയായ സുനിതയാണ് അമ്മ. സഹോദരി നീരജ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി.

കോൾ ചാറ്റ് മെസഞ്ചർ

 വീഡിയോ കോളിനും വോയിസ് കോളിനും ഉപയോഗിക്കാം.

 ഇമോജികളും ലൈവ്,​ അനിമേറ്റഡ് സ്റ്റിക്കറുകളും യഥേഷ്ടം

 2 ജി നെറ്റിൽ വീഡിയോ കോൾ ചെയ്യാം

 1 ജി.ബി വീഡിയോ വരെ അയയ്‌ക്കാം.

 വൈറസ് അടങ്ങിയ സന്ദേശങ്ങൾ സ്വയം തടയും

 ചിത്രങ്ങൾ സ്റ്റോറാവുന്നത് ക്ലൗഡ് സെർവറിൽ

 ഒരു ഗ്രൂപ്പിൽ എത്ര അംഗങ്ങളെ വേണമെങ്കിലും ചേർക്കാം ( വാട്‌സാപ്പ് പരിധി 256 )