
സദാചാരം,ചാരിത്ര്യം, പാതിവ്രത്യം എന്നിവ കലത്തിലിട്ട് പുഴുങ്ങി തിന്നാൽ വിശപ്പടങ്ങുമോ? ജീവിതം ആസ്വദിക്കാനുള്ളതാണ്. അത് പാഴാക്കരുത്. ശാരിയുടെ വാദഗതികൾ കേട്ട് ഉറ്രസുഹൃത്തായ രമണി അതിശയിച്ചു. ശാരിയുടെ പത്താംക്ലാസിൽ പഠിക്കുന്ന മകൾ ഈയിടെ വിഷമത്തോടെ പറഞ്ഞതൊക്കെ ശരിയാകണം. പഠിക്കാൻ സമർത്ഥയായിരുന്നു. അച്ഛൻ തികഞ്ഞ മദ്യപാനി. അതിനാൽ പഠനം പൂർത്തിയാകുംമുമ്പേ ഒത്തുവന്ന ഒരു വിവാഹാലോചന ഉറപ്പിച്ചു. പത്തുപതിനഞ്ചു വയസിന്റെ വ്യത്യാസം. പഠിക്കുമ്പോൾ പ്രസംഗമത്സരത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ ശാരിജീവിതത്തിൽ എന്തേ ഇങ്ങനെയായി എന്നത് യാദൃച്ഛികമാകാം. അമ്മയുടെ താളം തെറ്രൽ പത്താംക്ലാസുകാരിയായ മകൾക്ക് മനസിലാകണമെങ്കിൽ എങ്ങനെ ഉപദേശിക്കും. കയർത്താലോ, പിണങ്ങിയാലോ എന്നൊക്കെ രമണി സംശയിച്ചു. പണ്ട് മത്സരങ്ങളിൽ കിട്ടുന്ന  സമ്മാനം പുസ്തകമാണെങ്കിൽ ശാരി, രമണിക്ക് നൽകും. അങ്ങനെ കുറേ പുസ്തകങ്ങൾ അലമാരയിലുണ്ട്. ശാരിയുടെ മകൾ അപേക്ഷിച്ച സ്ഥിതിക്ക് ഒന്ന് ഉപദേശിക്കണം. ഇല്ലെങ്കിൽ നാണക്കേടോർത്ത്  ആ കൗമാരക്കാരിതന്നെ എന്തെങ്കിലും  കടുംകൈ ചെയ്താലോ? അലമാര തുറന്നപ്പോൾ രമണിയുടെ കൈയിൽ തടഞ്ഞത് പുരാണത്തിലെ സുകന്യയുടെ കഥയും ഒറ്റയിരുപ്പിന് അതു വായിച്ചു കഴിഞ്ഞപ്പോൾ ഉപദേശിക്കാനുള്ള രൂപരേഖ കിട്ടി.
ച്യവനമഹർഷി കാട്ടിൽ കൊടും തപസിൽ. കുറേക്കാലമായപ്പോൾ മൺപുറ്റുകൊണ്ട് മൂടപ്പെട്ടു. ശര്യാതിയുടെ മകളായ സുകന്യ കാട്ടിൽ സുഖവാസത്തിന് വന്നവേള. തോഴിമാർക്കൊപ്പം നടക്കുമ്പോൾ ഒരു മൺപുറ്റ്. അനക്കമില്ല. ഒരു കമ്പെടുത്ത് പുറ്റിൽ കുത്തി. കൊണ്ടത് ച്യവനമഹർഷിയുടെ കണ്ണിലും. കാഴ്ച നഷ്ടപ്പെട്ട് ച്യവനമഹർഷി അന്ധനായി. സുകന്യ അച്ഛനോട് കുറ്റസമ്മതം നടത്തി. എന്തുപ്രായശ്ചിത്തം ചെയ്യണമെന്ന് ശര്യാതി മഹർഷിയോട് ചോദിച്ചു. ഇരുട്ടിലായ ജീവിതം തുടരാൻ സുകന്യ ഭാര്യയാകട്ടെ. ശര്യാതിക്ക് അതിഷ്ടമായില്ല. തന്റെ കുറ്റബോധം മറക്കാൻ സുകന്യ വിവാഹത്തിന് സമ്മതിച്ചു.