byelection

ന്യൂഡൽഹി: കുട്ടനാട്, ചവറ നിയോജക മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നവംബറിൽ നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന് ഒപ്പമായിരിക്കും സംസ്ഥാനത്തും ഉപതിരഞ്ഞെടുപ്പ് നടക്കുക. ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കേണ്ടയെന്നാണ് കമ്മിഷൻ തീരുമാനം. കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടേയും ചവറയിൽ വിജയൻപ്പിള്ളയുടേയും നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.

നവംബറിൽ നടക്കുന്ന ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ 65 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും നടത്താമെന്നാണ് ധാരണയായിട്ടുള്ളത്. തീയതികൾ പിന്നീട് അറിയിക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി. കൊവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് എന്തൊക്കെ നടപടിക്രമങ്ങളാണ് പാലിക്കേണ്ടത് എന്നത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളും വരുംദിവസങ്ങളിൽ ഉണ്ടാകും.

നേരത്തെ സ്ഥാനാർത്ഥി നിർണയം അടക്കം ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ രാഷ്ട്രീയ പാർട്ടികൾ ആരംഭിച്ച സാഹചര്യത്തിലാണ് കൊവിഡ് വ്യാപനം രൂക്ഷമായത്. ഈ സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കില്ലെന്ന സൂചനയാണ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്.