കൊല്ലം: മലപ്പുറത്തും കാസർകോടുമെല്ലാം മുസ്ലീം ലീഗുമായി അടവ് നയമുണ്ടാക്കിയത് സി.പി.എം ആണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എത്ര പഞ്ചായത്താണ് ഇവർ രണ്ട് പേരും ചേർന്ന് ഭരിക്കുന്നതെന്ന അദ്ദേഹം ബി.ജെ.പിയുടെ കയ്യിലുണ്ടായിരുന്ന കാസർകോട്ടെ മൂന്ന് പഞ്ചായത്തുകൾ തട്ടിയെടുത്തത് രണ്ട് പേരും ഒരുമിച്ച് നിന്ന് കൊണ്ടാണെന്നും ആരോപിച്ചു. മലപ്പുറത്ത് സാമ്പാർ മുന്നണിയുണ്ടാക്കിയ് ഇവരാണ്. അതുകൊണ്ട് എന്തെങ്കിലും പറഞ്ഞ് മുഖ്യമന്ത്രി നാണം കെടരുതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഡിജിറ്റൽ ഒപ്പ് വിവാദത്തിൽ മുഖ്യമന്ത്രി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞ മുപ്പത് ഒപ്പിട്ട ഫയലുകളും സന്ദീപ് വര്യർ പറഞ്ഞ ഫയലും ഒരുമിച്ച് കാണിക്കാൻ അദ്ദേഹത്തിന് ധൈര്യമുണ്ടോയെന്ന് വ്യക്തമാക്കണം. ഫോറൻസിക് പരിശോധനയ്ക്ക് ഒരുക്കമാണോയന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. വിവാദമായ ബംഗളൂരു മയക്കുമരുന്ന് കേസ് കേരളത്തിലും അന്വേഷിക്കണം. കേരളത്തിലാണ് ഇതിന്റെ വിൽപ്പന പ്രധാനമായും നടക്കുന്നത്. ഇത് ഗൗരവമായ വിഷയമാണെന്നും സുരേന്ദ്ൻ വ്യക്തമാക്കി.
എന്തുകൊണ്ടാണ് ഇത്രയും ഗുരുതരമായ ഒരു മയക്കുമരുന്ന് കേസിന്റെ തുമ്പ് ബംഗളൂരുവിൽ കിട്ടിയിട്ടും കേരളത്തിൽ അന്വേഷിക്കാത്തതെന്ന് സർക്കാർ പറയണം. അതിന് കാരണം സി.പി.എം നേതാക്കളുടെ മക്കൾ, മന്ത്രിമാരടക്കമുള്ളവരുടെ ബന്ധുക്കൾ അവരെല്ലാം ഈ കേസിൽ ഉൾപ്പെട്ടത് കൊണ്ടാണ്. അതുകൊണ്ട് പിണറായി വിജയൻ അങ്ങനെ ഒഴിഞ്ഞുമാറാൻ കഴിയുന്ന വിഷയമല്ല ഇതെന്നും കേരളം ഇടപെടേണ്ട കാര്യമില്ലെന്ന് പറയാൻ പിണറായി വിജയന് അധികാരമില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.