ന്യൂസിലാൻഡ്: നാലിലയുള്ള കുഞ്ഞൻചെടി. പേര് ഫിലോഡെൻഡ്രോൺ മിനിമ. പേരിലെ ലാളിത്യം വിലയിലില്ല. നാല് ലക്ഷം രൂപയ്ക്കാണ് ന്യൂസിലാൻഡിൽ ഈ അപൂർവയിനം ചെടി വിറ്റു പോയത്. റാഫിഡൊഫോറ ടെട്രാസ്‌പെർമ (Rhaphidophora tetrasperma) എന്ന വിഭാഗത്തിൽപ്പെടുന്നതാണ് ഈ അലങ്കാരച്ചെടി.
ഇലകളുടെ പകുതി ഭാഗം മഞ്ഞയും പകുതി പച്ചയും നിറമുള്ള ഈ ചെടിയ്ക്ക് വേണ്ടി ന്യൂസിലാൻഡിലെ പ്രമുഖ വ്യാപാര വെബ്‌സൈറ്റായ 'ട്രേഡ് മീ'യിൽ വലിയ ലേലംവിളിയാണ് നടന്നത്. അവസാനം 8,150 ന്യൂസിലാൻഡ് ഡോളറിന് ചെടി വിറ്റു.
നാനാവർണത്തിലുള്ള ചെടികൾ അപൂർവമാണെന്നതിനപ്പുറം വളരെ പതുക്കെയാണ് ഇവയുടെ വളർച്ചയെന്നതും ഇവയെ പ്രിയങ്കരമാക്കുന്നു. പ്രകൃത്യാ അപൂർവമായി മാത്രം കാണപ്പെടുന്ന ഈ ഇൻഡോർ പ്ലാന്റിന് ആരാധകരേറെയാണ്. ഇലകളിലെ ഹരിതകമാണ് പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്നത്. വളർച്ചയ്ക്കും ചെടിയുടെ പരിപാലനത്തിനും ആവശ്യമായ വിവിധ ഗ്ലൂക്കോസുകൾ ഉത്പാദിപ്പിക്കപ്പെടുന്നത് ഇലകളിലെ പച്ച നിറമുള്ള ഭാഗത്താണ്.
ഉഷ്ണമേഖലാ പ്രദേശത്ത് നിർമിക്കുന്ന ഉദ്യാനത്തിലേക്ക് വേണ്ടിയാണ് ചെടി വാങ്ങിയതെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ചെടിയുടെ പുതിയ ഉടമ വ്യക്തമാക്കി. പക്ഷികളും ചിത്രശലഭങ്ങളും നിറഞ്ഞ ഉദ്യാനത്തിൽ ഭക്ഷണശാലയും ഉണ്ടാകും. ന്യൂസിലാൻഡിൽ ലഭ്യമായ എല്ലാ അപൂർവയിനം ചെടികളും കൊണ്ട് ഉദ്യാനം അലങ്കരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം അറിയിച്ചു. ലോകത്തിൽ ഇത്തരത്തിലെ ആദ്യ സംരംഭമായിരിക്കുമിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.