euthanasia

പാരീസ് : തന്റെ മരണം സോഷ്യൽ മീഡിയയിലൂടെ ലൈവായി കാണിക്കാനൊരുങ്ങി അലെൻ കോക്ക് എന്ന 57 വയസുള്ള ഫ്രഞ്ച് പൗരൻ. വളരെ ഗുരുതരമായ ഒരു രോഗത്തിന്റെ പിടിയിലായ അലെന് ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രമേ ജീവിക്കാനാകൂ. അത്രയും ദിവസും കൂടി കടുത്ത വേദന സഹിക്കാനാകാത്തതിനാൽ ദയാവധത്തിന് സർക്കാരിന്റെ അനുവാദം തേടിയെങ്കിലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അത് നിരസിച്ചിരുന്നു. തുടർന്ന് ഭക്ഷണവും വെള്ളവും മരുന്നും തനിക്കിനി വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് അലെൻ. മരണം വേഗത്തിലാക്കാനാണ് ഇത്. തന്നെ പോലെ മരണം മുന്നിൽ കണ്ട് യാതന അനുഭവിക്കുന്നവരുടെ മാനസികാവസ്ഥ സമൂഹം തിരിച്ചറിയാൻ വേണ്ടിയാണ് തന്റെ മരണം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ലൈവ് ആയി കാണിക്കാൻ അലെൻ ഒരുങ്ങുന്നത്.

ധമനികളുടെ ഭിത്തികൾ പരസ്പരം ഒട്ടിച്ചേർന്നു പോകുന്ന അപൂർവ രോഗമാണ് അലന്. ഒരാഴ്ചയ്ക്കുള്ളിൽ അലൻ മരിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ശനിയാഴ്ച രാവിലെ മുതൽ ഫേസ്ബുക്കിൽ ലൈവ് ആരംഭിക്കുമെന്നാണ് അലൻ അറിയിച്ചിരിക്കുന്നത്. തനിക്ക് സമാധാനത്തോടെ ലോകത്ത് നിന്നും വിടപറയാൻ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് അലെൻ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കത്തയച്ചത്. എന്നാൽ ഫ്രഞ്ച് നിയമം ഇതിന് അനുശാസിക്കുന്നില്ലെന്ന് മാക്രോൺ അറിയിക്കുകയായിരുന്നു. തന്നെ പോലെ ദുരിതം അനുഭവിക്കുന്നവർക്കായി നിയമങ്ങൾ മാറ്റി എഴുതണമെന്ന് അലെൻ ഓർമിപ്പിക്കുന്നു. താൻ അനുഭവിക്കുന്ന ദുരിതം കണ്ടെങ്കിലും നിയമങ്ങൾ മാറ്റേണ്ട ആവശ്യകത സമൂഹത്തിന് ഉൾക്കൊള്ളാനാകുമെന്ന് കരുതുന്നതായും അതിനാലാണ് ഫേസ്ബുക്ക് ലൈവിലൂടെ തന്റെ അവസാന നിമിഷങ്ങൾ കാണിക്കുന്നതെന്നും അലെൻ വ്യക്തമാക്കി. എന്നാൽ അലെൻ ഇത്തരത്തിൽ ഫേസ്ബുക്ക് ലൈവ് കാണിക്കുന്നതിന് അധികൃതർ അനുവദിക്കുമോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.