മുംബയ്: സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയ ചക്രബർത്തിയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. റിയയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻ സി ബി(നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ) ആവശ്യപ്പെട്ടു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലാണ് നടപടി. റിയയുടെ ക്രെഡിറ്റ് കാർഡിലൂടെ ലഹരി കടത്തുകാർ പണം കെെമാറിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു.
റിയ ചക്രബർത്തിയുടെ സഹോദരൻ ഷോവിക് ചക്രബര്‍ത്തിയും സുശാന്തിന്റെ മുൻ മാനേജർ സാമുവല്‍ മിറാന്‍ഡയും കേസിൽ അറസ്റ്റിലായിരുന്നു. സുശാന്തിന് ലഹരിമരുന്ന് എത്തിച്ച് നല്‍കിയെന്ന വിവരത്തെ തുടർന്ന് അറസ്റ്റിലായവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെ 6.40ന് റിയ ചക്രബര്‍ത്തിയുടെയും ഏഴേകാലോടെ സാമുവല്‍ മിറാന്‍ഡയുടെയും വീടുകളിൽ എത്തിയ നാര്‍കോട്ടിക്സ് സംഘം പരിശോധന ആരംഭിച്ചത്. റെയ്‍ഡിൽ മിറാന്‍ഡയുടെ ഫോണും ലാപ്‍ടോപ്പും ഷോവിക്കിന്‍റെ മൊബൈല്‍ ഫോണും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഷോവിക് വഴി മിറാന്‍ഡ സുശാന്തിനു ലഹരി എത്തിച്ച് നല്‍കിയെന്നാണ് ആരോപണം.