ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ കെ.ടി റമീസിന്റെ നമ്പർ ഫോണിൽ സൂക്ഷിച്ചത് കോഡ് ഭാഷയിൽ. മോളി എന്ന പേരിലാണ് റമീസിന്റെ നമ്പർ കോൺടാക്ട് ലിസ്റ്റിൽ അനൂപ് സേവ് ചെയ്‌തിരുന്നത്. പ്രതികൾ വിൽപ്പന നടത്തുന്ന എം.ഡി.എം.എ രാസലഹരി മോളിയെന്ന പേരിലാണ് അറിയപ്പെടുന്നത്. അതുകൊണ്ടാണ് റമീസിന്റെ പേര് മോളിയെന്ന് അനൂപ് സേവ് ചെയ്‌തത് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
സരിത്തിനും സ്വപ്നയ്ക്കും റമീസ് ലഹരി കൈമാറിയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഇവർ ഒരുക്കിയ പാർട്ടികളിൽ ലഹരിമരുന്ന് കലർത്തിയ മദ്യം വിളമ്പിയെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും അന്വേഷണസംഘത്തോട് സംശയം പ്രകടിപ്പിച്ചിരുന്നു. സ്വർണക്കടത്തിൽ സരിത്, സ്വപ്ന, സന്ദീപ് നായർ എന്നിവർ പിടിക്കപ്പെട്ടതോടെ റമീസ് തന്റെ ഒരു മൊബൈൽ ഫോൺ തീയിട്ടു നശിപ്പിച്ചിരുന്നു. മറ്റ് രണ്ട് ഫോണുകൾ കസ്റ്റംസിനു കൈമാറി. ഒരു ഫോൺ മാത്രം നശിപ്പിച്ചത് എന്തിനാണെന്ന അന്വേഷണ സംഘങ്ങളുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ റമീസ് ഇതുവരെ തയ്യാറായിട്ടില്ല.
ദുബായിൽ നിന്നും സ്വർണം വാങ്ങാനുള്ള പണത്തിനു വേണ്ടി റമീസ് ബംഗളൂരുവിലെ ലഹരി റാക്കറ്റിന്റെ സഹായം തേടിയിരുന്നുവെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. സ്വർണക്കടത്ത് വിവരം ചോർന്നതിന് പിന്നിൽ ബംഗളൂരുവിലെ ലഹരി റാക്കറ്റാണെന്ന് പ്രതികളിൽ ചിലർ മൊഴിയും നൽകി.റമീസ് ആഫ്രിക്കൻ രാജ്യമായ ടാൻസാനിയ സന്ദർശിച്ചത് മയക്കുമരുന്നുകേസിൽ അറസ്റ്റിലായ കന്നഡ സീരിയൽ നടി ഡി. അനിഖയുടെ ഭർത്താവിനൊപ്പമാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. നൈജീരിയൻ സ്വദേശിയാണ് അനിഖയുടെ ഭർത്താവ്. ബംഗളൂരു ലഹരി റാക്കറ്റും സ്വർണക്കടത്ത് കേസിലെ പ്രതികളും തമ്മിലുള്ള ബന്ധം കണ്ടെത്താനുള്ള അന്വേഷണത്തിലെ നിർണായക സൂചനയാണിത്. മര ഉരുപ്പടികളുടെ ഇറക്കുമതിക്ക് വേണ്ടിയാണ് ടാൻസാനിയ സന്ദർശിച്ചതെന്നാണ് റമീസിന്റെ മൊഴി.
ബംഗളൂരുവിൽ ജൂലായ് 10ന് അറസ്റ്റിലായ സ്വപ്ന സുരേഷും ഓഗസ്റ്റ് 21ന് അറസ്റ്റിലായ ലഹരിക്കേസ് പ്രതി ഡി.അനിഖയും അറസ്റ്റിലായപ്പോൾ ഒരേ കമ്പനിയുടെ കറുത്ത വസ്ത്രങ്ങൾ ധരിച്ചിരുന്നത് യാദൃച്ഛികമാണോയെന്നു കണ്ടെത്താൻ അന്വേഷണ സംഘം ശ്രമിക്കുന്നതായാണ് വിവരം. മുഹമ്മദ് അനൂപ് ബംഗളൂരുവിൽ വസ്ത്രവ്യാപാരം നടത്തിയിരുന്നതായുള്ള മൊഴികളും കറുത്ത വസ്ത്രങ്ങൾ എവിടെ നിന്നെന്ന് തേടാൻ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചിട്ടുണ്ട്.