ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. 40,23,179 പേര്‍ക്കാണ് ഇന്ത്യയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 86,432 പേര്‍ക്ക് രോഗം ബാധിച്ചു. 1089 പേർ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 69,561 ആയി. ഇതുവരെ രോഗം ബാധിച്ച 40.23 ലക്ഷം പേരില്‍ 31.07 ലക്ഷം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
4.77 കോടി കൊവിഡ് ടെസ്റ്റുകളാണ് വെള്ളിയാഴ്ച വരെ രാജ്യത്തുടനീളം നടത്തിയതെന്ന് ഐ സി എം ആര്‍ അറിയിച്ചു. 10.59 ലക്ഷം സാമ്പിളുകള്‍ വെള്ളിയാഴ്ച മാത്രം ശേഖരിച്ചുവെന്നും ഐ സി എം ആര്‍ വ്യക്തമാക്കി. രാജ്യത്തു നിലവിൽ ചികിത്സയിലുള്ള 8.3 ലക്ഷത്തിലേറെ കൊവിഡ് ബാധിതരിൽ അതിഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലുള്ളത് 2717 പേരാണ്. മറ്റു 44,982 പേരുടെ നിലയിലും നേരിയ ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ നിലവില്‍ ചികിത്സയിലുള്ളത്. രാജ്യത്തെ മൊത്തം കൊവിഡ് മരണങ്ങളില്‍ 70 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ഡല്‍ഹി, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.