കാട്ടക്കട: കോട്ടൂർ കാപ്പുകാട് ആന പരിപാലനകേന്ദ്രത്തിലെ നവീകരണ പ്രവൃത്തികൾക്കായി കൊണ്ടുവന്ന കൂറ്റൻ കോൺക്രീറ്റ് പൈപ്പുകൾ ഇറക്കാൻ നോക്കുകൂലി ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ. മുപ്പതിനായിരം രൂപ നോക്കുകൂലി നൽകിയില്ലെന്ന കാരണത്താൽ തമിഴ്നാട്ടിൽ നിന്ന് ലോറിയിൽ എത്തിച്ച പൈപ്പുകൾ ഇറക്കാൻ അനുവദിച്ചില്ല. ഇതോടെ ലോറി ഉപേക്ഷിച്ച് കരാറുകാർ തിരിച്ചുപോയി.
ഇന്നലെ രാവിലെയോടെയാണ് പൈപ്പുമായി ലോറിയെത്തിയത്. ക്രെയിൻ ഉപയോഗിച്ച് മാത്രം ഇറക്കാനാകുന്ന 10 കൂറ്റൻ പൈപ്പുകളാണ് ലോറിയിലുണ്ടായിരുന്നത്. ലോറിയെത്തിയ വിവരമറിഞ്ഞ് പ്രദേശത്തെ വിവിധ യൂണിയനുകളിൽപ്പെട്ട നൂറോളം തൊഴിലാളികൾ സ്ഥലത്തെത്തി. ക്രെയിൻ ഉപയോഗിച്ച് മാത്രം ഇറക്കുന്ന പൈപ്പുകളാണ് ലോറിയിലുള്ളതെന്നും, അതിനാൽ തൊഴിലാളികളുടെ ആവശ്യമില്ലെന്നും കരാറുകാർ വിശദീകരിച്ചിട്ടും ഇവർ അത് ചെവികൊണ്ടില്ല.
പൈപ്പ് ഒന്നിന് 3000 രൂപ വീതം പത്തെണ്ണത്തിന് 30,000 രൂപ വേണമെന്നും, പണം തരാതെ പൈപ്പ് ഇറക്കാൻ സമ്മതിക്കില്ലെന്നും തൊഴിലാളികൾ പറഞ്ഞതായി കരാറെടുത്ത കമ്പനിയുടെ പ്രതിനിധി പറയുന്നു. പണിയെടുത്ത കരാറുകാരൻ 25,000 രൂപ വരെ നൽകാൻ തയ്യാറായെങ്കിലും മുപ്പതിനായിരം രൂപ കിട്ടാതെ പൈപ്പുകൾ ഇറക്കാനാവില്ലെന്ന് തൊഴിലാളികൾ വാശിപിടിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ടായിട്ടും തർക്കം പരിഹരിക്കാൻ സാധിക്കാതായതോടെ ക്രെയിൻ ഉടമയ്ക്ക് 7500രൂപ വാടക നൽകി തിരികെ വിടേണ്ടിവന്നു. നാമക്കലിൽ നിന്നും കോട്ടൂരിലെത്തിക്കുന്നതിനേക്കാളും കൂടുതൽ തുകയാണ് നോക്കുകൂലിയായി അവർ ആവശ്യപ്പെട്ടതെന്നും, ലേബർ ഓഫീസിൽ പരാതി നൽകുമെന്നും കരാറുകാരന്റെ പ്രതിനിധിയും സൈറ്റ് എൻജിനീയറുമായ ഷെറിൻ പറഞ്ഞു.
കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം അന്തർദ്ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി കിഫ്ബി വഴി 108 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ നിർമ്മാണ സ്ഥലത്തേക്കെത്തിച്ച പൈപ്പുകൾ ഇറക്കുന്നതിനാണ് തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ടത്.
കഴിഞ്ഞ വർഷം മുഖ്യമന്ത്രി പിണറായി വിജയനാണ് പാർക്കിന്റെ നിർമ്മാണോദ്ഘാടനം നടത്തിയത്. 2008 ലാണ് ആന പുനരധിവാസ കേന്ദ്രം കാപ്പുകാട്ട് ആരംഭിച്ചത്. കാട്ടിൽ കൂട്ടം തെറ്റി കിട്ടുന്ന കുട്ടി ആനകൾ, ജനവാസ മേഖലകളിലിറങ്ങി സ്ഥിരമായി നാശം വരുത്തുന്ന കാട്ടാനകൾ, ആനക്യാമ്പുകളിലെ പ്രായം ചെന്ന ആനകൾ, മനുഷ്യന്റെ ക്രൂരതക്ക് ഇരയാകുന്ന നാട്ടാനകൾ എന്നിവയാണ് ഇവിടുള്ളത്