venjaramood-murder

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തിലെ രണ്ടാം പ്രതി അനസർ പൊലീസ് പിടിയിലായി. ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് ഇയാൾ പൊലീസ് പിടിയിലായത്. അതേസമയം ഡി.വൈ.എഫ്.ഐ നേതാവ് സ‍ഞ്ജയനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മിഥിലാജെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. സി.പി.എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്. വെഞ്ഞാറമൂട് കൊലപാതകം സി.പി.എം ചേരിപ്പോരിൽ നിന്ന് ഉണ്ടായതാണെന്നാണ് നേതാക്കളുടെ ആരോപണം.

സംഭവത്തിൽ ഉൾപ്പെടാത്തവരുടെ പേര് വരെ എഫ്.ഐ.ആറിൽ ചേർത്ത് കേസ് അട്ടിമറിക്കാൻ നോക്കുകയാണെന്നും എം.എം ഹസന്റെ നേതൃത്വത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു. 2019 ൽ ഡി.കെ.മുരളിയുടെ മകനെ സി.പി.എമ്മുകാർ വേങ്ങമല ക്ഷേത്രത്തിന് സമീപം തടഞ്ഞതോടെയാണ് ഈ പ്രശ്നങ്ങൾ തുടങ്ങിയത്. സി.പി.എം പ്രവർത്തകൻ ഫൈസലിന് നേരെ ഉണ്ടായ വധശ്രമവും പാർട്ടിയിലെ ചേരിപ്പോരിനെ തുടർന്നായിരുന്നു. കേസിൽ ഒരു ബന്ധവും ഇല്ലാതിരുന്ന രണ്ട് ചെറുപ്പക്കാരെയും ഇപ്പോൾ കേസിൽ പ്രതി ചേർത്തുവെന്നും നേതാക്കൾ ആരോപിച്ചു.

കൊല്ലപ്പെട്ടവരുടെ കയ്യിലെ ആയുധങ്ങൾ സംബന്ധിച്ച് റഹിമിന്റെയും ആനാവൂർ നാഗപ്പന്റെയും പ്രസ്താവനകളിലെ വൈരുദ്ധ്യം സി.പി.എം വിഭാഗീയതയ്ക്ക് തെളിവാണ്. റഹിമിന്റെ വിശ്വസ്തനും ഡി.വൈ.എഫ്.ഐ ഏരിയാ ജോയിന്റ് സെക്രട്ടറിയുമായ സഞ്ജയനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മിഥിലാജ് . സി.പി.എം പ്രവർത്തകൻ ഷറഫുദ്ദീനെ വധിക്കാൻ ശ്രമിച്ച കേസിലും മിദിലാജ് പ്രയാണ്. കൊലപാതകത്തിൽ പങ്കെടുത്ത പലരും ഇപ്പോഴും റഹിമിന്റെ സംരക്ഷണയിൽ ഒളിവിൽ കഴിയുന്നു. കേരള പൊലീസ് അന്വേഷിച്ചാൽ യഥാർഥ പ്രതികളെ കണ്ടെത്താനാവില്ലെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കൊല്ലപ്പെട്ട മിഥിലാജും ഹഖ് മുഹമ്മദും എതിർഭാഗത്തുള്ളവരെ വെട്ടിവീഴ്‌ത്താൻ ശ്രമിച്ചു. ആദ്യം അക്രമിച്ചത് കേസിൽ ഒന്നാം പ്രതിയായിട്ടുള്ള സജീവിനെയാണ്. സംഭവസ്ഥലത്ത് രണ്ടു ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ കൂടി ഉണ്ടായിരുന്നു. കൂടാതെ നാല് ബൈക്കുകളും പന്ത്രണ്ടോളം പേരും സംഭവ സമയത്ത് അവിടെയുണ്ട്. അവരുടെ എല്ലാവരുടെ കയ്യിലും ആയുധങ്ങളുണ്ട്. ഇവരെ കുറിച്ചൊന്നും പൊലീസ് ഒന്നും പറയുന്നില്ലെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.