ന്യൂഡൽഹി: ഇന്ത്യ- ചെെന അതിർത്തിയിൽ സംഘർഷാവസ്ഥ ഇപ്പോഴും നിലനിൽക്കുകയാണ്. അതിർത്തിയിൽ ആവർത്തിക്കുന്ന ചൈനീസ് പ്രകോപനത്തിൽ നിലപാട് കടുപ്പിച്ച ഇന്ത്യയെ ചൈന നേരിട്ട് ചർച്ചയ്ക്ക് ക്ഷണിച്ചതോടെ റഷ്യയിൽ ഇരു രാജ്യങ്ങളുടെയും പ്രതിരോധമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം ചെെന തങ്ങളുടെ നിലപാട് വ്യക്തമാക്കി. ഒരു പ്രദേശവും വിട്ടുകൊടുക്കാൻ തയ്യാറല്ല എന്നാണ് ചെെനീസ് നിലപാട്.
എന്നാൽ തൊട്ടു പിന്നാലെ ഇന്ത്യ പ്രതികരണമറിയിച്ചു. സെെനികരെ അണിനിരത്തലും, ആക്രമണാത്മകമായ പെരുമാറ്റം, ഏകപക്ഷീയമായി സ്ഥിതിഗതികൾ മാറ്റാനുള്ള ശ്രമങ്ങൾ എന്നിവ ഉഭയകക്ഷി കരാറുകളുടെ ലംഘനമാണെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
അതേസമയം ചെെന -ഇന്ത്യ അതിർത്തിയിലെ സംഘർഷത്തിന്റെ കാരണം വ്യക്തമാണെന്നും ഉത്തരവാദിത്തം ഇന്ത്യയുടെ മേൽ പഴിചാരുകയുമാണ് ചെെനീസ് ഭാഗം. "ഇന്ത്യ-ചെെന അതിർത്തിയിലെ നിലവിലെ സംഘർഷത്തിന്റെ കാരണങ്ങൾ വ്യക്തമാണ്. ഉത്തരവാദിത്തം പൂർണമായും ഇന്ത്യയുടേതാണ്. ചെെനയ്ക്ക് തങ്ങളുടെ പ്രദേശത്തിന്റെ ഒരിഞ്ച് പോലും നഷ്ടപ്പെടുത്താൻ കഴിയില്ല" -ചെെനീസ് പ്രസ്താവനയിൽ പറയുന്നു.
ചെെനീസ് പ്രസിഡന്റ് ഷിജിൻ പിംഗും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ എത്തിച്ചേർന്ന സമവായം നടപ്പാക്കണമെന്നും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ചെെന വ്യക്തമാക്കുന്നു. എന്നാൽ, ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കണമെന്ന് ഇന്ത്യൻ പ്രതിരോധമന്ത്രാലയം പ്രതികരിച്ചു.
കൂടാതെ നയതന്ത്ര സെെനികതല ചർച്ചകൾ തുടരേണ്ടതാണ്. നിയന്ത്രണ രേഖയിൽ സമാധാനം പുനസ്ഥാപിക്കണം-ഇന്ത്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ചൈനീസ് പ്രതിരോധമന്ത്രി വേയ് ഫെന്‍ഹെയും തമ്മിൽ മോസ്കോയിൽ നടന്ന കൂടിക്കാഴ്ച കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് പ്രസ്താവനകൾ പുറത്തുവന്നത്.
മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിന് പരസ്പരവിശ്വാസത്തിന്റെയും അക്രമരാഹിത്യത്തിന്റെയും അന്തരീക്ഷം ആവശ്യമാണെന്ന് ഷാങ്ഹായ് സഹകരണ സംഘടനാ (എസ്.സി.ഒ) ഉച്ചകോടിയില്‍ രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. ജൂണിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സെെനികർ വീരമൃത്യുവരിച്ചിരുന്നു. തുടർന്ന് സെെനികതല ചർച്ചകൾ ഇരു ഭാഗത്തുനിന്നും നടന്നിരുന്നെങ്കിലും ഇപ്പോഴും അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.