
വർക്കൗട്ട് ചെയ്യാൻ പാർക്കിലെത്തിയ നടിക്കും സുഹൃത്തുക്കളെയും അസഭ്യം പറഞ്ഞ് നാട്ടുകാർ. കന്നഡ നടി സംയുക്ത ഹെഗ്‌ഡെയ്ക്കും സുഹൃത്തുക്കൾക്കുമാണ് ബംഗളൂരുവിലെ ഒരു പാർക്കിൽ ദുരനുഭവം ഉണ്ടായത്. അൽപ വസ്ത്രമണിഞ്ഞ് പൊതുയിടത്ത് വർക്കൗട്ട് ചെയ്‌തെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.
കന്നഡ സിനിമ നടിമാർ ലഹരി മരുന്ന് കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് സംയുക്തയ്ക്ക് നേരെയും ആക്രമണം ഉണ്ടായത്. നടിക്കും ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പൊലീസ് സംഭവ സ്ഥലത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ നടി ഇൻസ്റ്റഗ്രാമിൽ ലൈവിൽ വന്നു. വസ്ത്രമാണ് പ്രശ്നമെങ്കിൽ നിങ്ങളും കാണൂ എന്ന് പറഞ്ഞു വസ്ത്രമഴിച്ചു.
'ഞാനും എന്റെ സുഹൃത്തുക്കളും ബംഗലൂരു അഗര ലേക്‌കേകിനനടുത്ത് വർക്കൗട്ട് ചെയ്യുകയായിരുന്നു. ഞങ്ങൾക്കരികിലേക്ക് പ്രായമായൊരു സ്ത്രീ വന്ന് പ്രശ്നമുണ്ടാക്കി. കാബ്റേ ഡാൻസ് കളിക്കുകയാണോ എന്നാണ് അവർ ഞങ്ങളോട് ചോദിച്ചത്. ഞാൻ സ്പോർട്സ് ബ്രാ ധരിച്ചായിരുന്നു വർക്കൗട്ട് ചെയ്തിരുന്നത്. ഇങ്ങനെയുള്ള വസ്ത്രം ധരിച്ച് എനിക്ക് എന്തെങ്കിലും പറ്റിയാൽ കരഞ്ഞുകൊണ്ടു വന്നാൽ പോലും ആരും സഹായിക്കില്ലെന്ന് അവർ പറഞ്ഞു. വേറെ കുറച്ച് ആളുകളും ഞങ്ങൾക്കെതിരെ തിരിഞ്ഞു.’- നടി പറഞ്ഞു.