തിരുവനന്തപുരം: മയക്കുമരുന്ന് കേസിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. ബംഗളൂരിൽ അറസ്റ്റിലായ പ്രതികൾക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ അടക്കമുള്ളവരുമായി ബന്ധമുണ്ടെന്ന വാർത്തകൾ പുറത്തുവന്നതിന്റെ പശ്‌ചാതലത്തിലാണ് ചെന്നിത്തലയുടെ കത്ത്. മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിന് കേരളത്തിൽ ശക്തമായ വേരുകളും ബന്ധങ്ങളും ഉളളതായും ഉന്നത സ്വാധീനവും ബന്ധങ്ങളും ഉപയോഗപ്പെടുത്തി ഇവർ സംസ്ഥാനത്ത് ആഴത്തിൽ വേരുറപ്പിച്ചതായും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല കത്തിൽ സൂചിപ്പിക്കുന്നു.
ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കേയാണ് മാഫിയ സംഘം സംസ്ഥാനത്തെ ഒരു റിസോർട്ടിൽ നിശാപാർട്ടി സംഘടിപ്പിച്ചത്. ഇത് സംസ്ഥാനത്തെ ഭരണ-രാഷ്ട്രീയ സംവിധാനങ്ങളിൽ ഇവർക്കുള്ള സ്വാധീനവും, ആഴത്തിലുള്ള ബന്ധവും വ്യക്തമാക്കുന്നതാണ്. അതിനാൽ ഇതിനെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തി മയക്കുമരുന്ന് മാഫിയയുടെ അടിവേരറുക്കണമെന്നും, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല കത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.