കോട്ടയം: ബൈബിൾ വാക്യങ്ങളിലൂടെ ചാറ്റിംഗ് നടത്തിയ സുവിശേഷകന് നഷ്ടമായത് 29,000 രൂപ. വീണ്ടും സുവിശേഷനിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചതോടെ കള്ളി വെളിച്ചത്തായി. ഇത്തരത്തിൽ കേരളത്തിൽ പലയിടത്തും പണം നഷ്ടമായവർ അനേകരുണ്ടെന്ന് അറിവായിട്ടുണ്ട്. ഇക്കൂട്ടത്തിൽ ചില സന്നദ്ധസംഘടനാ പ്രവർത്തകരുമുണ്ട്. മാനക്കേട് ഭയന്ന് പലരും കബളിപ്പിക്കപ്പെട്ട വിവരം പുറത്ത് പറഞ്ഞിട്ടില്ല. കേസ് കൊടുക്കാനും തയാറായിട്ടില്ല.
കഴിഞ്ഞദിവസം കോട്ടയത്ത് വടവാതൂർ സ്വദേശിയായ സുവിശേഷകനാണ് പണം നഷ്ടമായത്. ഇംഗ്ലണ്ടിൽ നിന്നും വിളിക്കുകയാണെന്ന് പറഞ്ഞാണ് വിളി എത്തിയത്. മൂന്നാഴ്ച മുമ്പായിരുന്നു സംഭവം. സിസ്റ്റർ സ്രൺഗേല തോമസ് എന്ന് പരിചയപ്പെടുത്തിയായിരുന്നു വിളി. തുടർന്ന് ബന്ധം സ്ഥാപിച്ചശേഷം ചാറ്റിംഗ് ആരംഭിച്ചു. ബൈബിൾ വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു ചാറ്റിംഗും ഫോൺ സംഭാഷണങ്ങളും. കൊവിഡ് കാലത്ത് നിങ്ങൾ ചെയ്യുന്ന സേവനങ്ങൾ പ്രശംസനീയമാണെന്നും ഞങ്ങളുടെ ബിഷപ്പിന് ഈ പ്രവർത്തനങ്ങളിൽ നിങ്ങളെ സഹായിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു. ഇതോടെ സുവിശേഷകന് സന്തോഷമായി. ബൈബിൾ, ഐഫോൺ, ലാപ്ടോപ്പ്, ഗോൾഡ് വാച്ച്, സ്വർണാഭരണങ്ങൾ, പൗണ്ട് എന്നിവ സമ്മാനമായി നല്കാൻ ബിഷപ്പ് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇത് ഏറ്റുവാങ്ങാൻ സന്നദ്ധനാണെങ്കിൽ അയച്ചുതരുമെന്നും പറഞ്ഞതോടെ പാസ്റ്ററുടെ സന്തോഷത്തിന് അതിരുകളുണ്ടായിരുന്നില്ല.
പിറ്റേദിവസം വീണ്ടും വിളിച്ച് പാസ്റ്ററുടെ വിലാസത്തിൽ ഇന്ത്യയിലേക്ക് സമ്മാനങ്ങൾ അയച്ചിട്ടുണ്ടെന്ന് അറിയിച്ചു. ഇതോടൊപ്പം കൊറിയർ സർവീസിന്റെ വേ ബില്ലിന്റെയും അയച്ച സാധനങ്ങളുടെയും ചിത്രങ്ങളും വാട്ട്സാപ്പിൽ അയച്ചുകൊടുത്തു. അടുത്ത ദിവസം സാധനങ്ങൾ ഡൽഹിയിൽ എത്തുമെന്നും അവിടെനിന്നും വിളിക്കാമെന്നും സർവീസ് ചാർജ്ജായി 29,000 രൂപ അടയ്ക്കണമെന്നും പറഞ്ഞു.
അമ്മയുടെ മാല പണയപ്പെടുത്തി പണം സ്വരുക്കൂട്ടിയ സുവിശേഷകൻ അവർ നല്കിയ ബാങ്ക് അക്കൗണ്ടിൽ പണം അടച്ച് കാത്തിരുന്നു. അടുത്ത ദിവസം വീണ്ടും കോൾ എത്തി. ജി.എസ്.ടി ഇനത്തിൽ 89,000 രൂപ കൂടി അടയ്ക്കണമെന്ന് പറഞ്ഞതോടെ സുവിശേഷകന് സംശയമായി. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായത്.
ഇതേ രീതിയിൽ പലരേയും കബളിപ്പിച്ചതായാണ് അറിയുന്നത്. അമേരിക്കയിൽ നിന്നാണെന്ന് പറഞ്ഞ് കോത്തല സ്വദേശിയായ ഒരു സുവിശേഷകനെയും പറ്റിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹംചതിയിൽപ്പെട്ടില്ല. മാസ്ക്, സാനിറ്റൈസർ എന്നിവ അയച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് വിളി എത്തിയത്. കൊറിയർ ചാർജ്ജ് അടയ്ക്കണമെന്ന് പറഞ്ഞ് നിരന്തരം വിളി എത്തിയതോടെ സുവിശേഷകൻ തിരക്കിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. സുവിശേഷകരുടെ പ്രവർത്തനങ്ങളും സാമ്പത്തികനിലയും മനസിലാക്കിക്കഴിഞ്ഞാണ് തട്ടിപ്പിന് സംഘം കളം ഒരുക്കുന്നത്.