swapna-suresh

കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ മൊഴി ചോർന്നത് കസ്റ്റംസിൽ നിന്നെന്ന് ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ട്. കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോണിൽ ചിത്രീകരിച്ച മൊഴിയാണ് പുറത്തുവന്നത്. ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പേരിലുളള മൊബൈലിൽ നിന്നാണ് മൊഴിപ്പകർപ്പിന്റെ ചിത്രം പുറത്തായത്.

മൊഴി ചോർന്നതിന്റെ പേരിൽ അന്വേഷണസംഘത്തിൽ നിന്ന് മാറ്റിനിർത്തിയ അസിസ്റ്റന്റ് കമ്മിഷണർ എൻ.എസ്.ദേവിനെ പൂർണമായും കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ടാണ് ഐ.ബി നൽകിയിരിക്കുന്നത്. സ്വപ്‌ന സുരേഷിന്റെ മൊഴിയെടുത്തത് കസ്റ്റംസിലെ മൂന്നംഗ അന്വേഷണ സംഘമായിരുന്നു. അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുളള മൂന്നംഗ സംഘത്തിൽ രണ്ടു പേർ പുരുഷന്മാരും ഒരാൾ വനിതയുമായിരുന്നു. ഇതിൽ അന്വേഷണസംഘത്തെ നയിച്ച ഉദ്യോഗസ്ഥനെതിരെയാണ് ഐ.ബി റിപ്പോർട്ട് നൽകിയിരിക്കുന്നത്.

സ്വപ്‌നയുടെ മൊഴിയെടുത്ത അതേ ദിവസം തന്നെയാണ് മൊഴിപ്പകർപ്പിന്റെ ചിത്രം ഉദ്യോഗസ്ഥൻ മൊബൈലിൽ പകർത്തിയത്. സ്വന്തം മൊബൈലിൽ ചിത്രീകരിച്ച മൊഴി പകർപ്പ് പിന്നീട് ഉദ്യോഗസ്ഥൻ ബ്ലൂടൂത്ത് ഉപയോഗിച്ച് ഭാര്യയുടെ പേരിലുളള മൊബൈൽ നമ്പറിലേക്ക് മാറ്റുകയും അതിൽ നിന്ന് പുറത്തേക്ക് പോകുകയായിരുന്നുവെന്നുമാണ് അന്വേഷണത്തിൽ ഐ.ബി കണ്ടെത്തിയിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് കസ്റ്റംസ് കമ്മിഷണർ സുമിത് കുമാറിന് ഐ.ബി കൈമാറിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകും. നടപടി എന്താകണമെന്നതു സംബന്ധിച്ച് കസ്റ്റംസിന്റെ കേന്ദ്രതലത്തിലുളള ഉദ്യോഗസ്ഥരുമായി സുമിത് കുമാർ ചർച്ച നടത്തിവരികയാണെന്നാണ് വിവരം.

പുറത്തുവന്ന ചിത്രം വിശദമായ ഡിജിറ്റൽ പരിശോധയ്ക്ക് വിധേയമാക്കിയിരുന്നു. ഏതു മൊബൈലിലാണ് ചിത്രം പകർത്തിയത് അതിന്റെ ഐ.എം.ഇ. നമ്പർ, ഏതുവിധത്തിലാണ് ഇത് അയച്ചത് തുടങ്ങിയ എല്ലാ വിശദാംശങ്ങളും ഡിജിറ്റൽ പരിശോധനയിലൂടെ മനസിലാക്കിയാണ് ഐ.ബി റിപ്പോർട്ട്.