kummanam

തിരുവനന്തപുരം : ആറന്മുളയിൽ യുവതി പീഡിപ്പിക്കപ്പെട്ട സംഭവം പീഡകരുടെ നാടാണ് കേരളമെന്ന് ഒരിക്കൽക്കൂടി തെളിയിച്ചതായി ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കൊറോണ ബാധിച്ച രോഗിക്ക് സർക്കാരിന്റെ ആംബുലൻസിൽ നിർഭയം യാത്ര ചെയ്യാൻ വയ്യാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. കാമാസക്തരുടെ പീഡനമേറ്റ് പിടയുന്ന സ്ത്രീകളുടെ മാനം കാക്കാനോ ജീവൻ രക്ഷിക്കാനോ സർക്കാർ മെനക്കെടുന്നില്ല. വ്യവസായ റാങ്കിങ്ങിൽ 28ാം സ്ഥാനത്തേക്ക് നിലംപതിച്ച കേരളം സ്ത്രീപീഡന കൊലപാതക സംഭവങ്ങളിൽ ഒന്നാം റാങ്ക് നേടുന്നത് അപമാനകരവും ലജ്ജാകരവുമാണെന്നും കുമ്മനം പറഞ്ഞു. ഇതാണോ മുഖ്യമന്ത്രി എപ്പോഴും ഉരുവിടാറുള്ള നവോത്ഥാനവും നവകേരളവും ? നാം എന്തിന്റെ നമ്പർ വണ്ണാണ് ? മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.

വാളയാറിൽ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു കൊന്ന് കെട്ടിത്തൂക്കിയ കേസിൽ നിരുത്തരവാദപരമായി പെരുമാറുകയും അന്വേഷണം വഴിതെറ്റിക്കുകയും ചെയ്തതിന്റെ പേരിൽ കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റവും ബഹുമതിയും നൽകിയ സർക്കാരിൽ നിന്നും പീഡിതരായ സ്ത്രീകൾക്ക് എങ്ങനെ നീതി ലഭിക്കും ?

ഇന്ത്യയിൽ ഏറ്റവുമധികം സ്ത്രീപീഡനം നടക്കുന്ന സംസ്ഥാനം കേരളമാണ്, മദ്യക്കച്ചവടം, ലഹരി മയക്കുമരുന്ന് കടത്ത് , സ്വർണ്ണക്കള്ളക്കടത്ത് , ബോംബുനിർമ്മാണം , കൊലപാതകം , അഴിമതി , വെട്ടിപ്പ്, തട്ടിപ്പ് തുടങ്ങിയ എല്ലാ ക്രിമിനൽ കുറ്റങ്ങളും കേരളത്തിൽ അരങ്ങുതകർക്കുന്നു.

അതേസമയം വികസനരംഗത്ത് കടുത്ത മാന്ദ്യവും ശോഷിപ്പും അനുഭവപ്പെടുക നിമിത്തം കേരളം സാമ്ബത്തിക വളർച്ചാനിരക്കിൽ കൂപ്പുകുത്തി താഴെവീണുകിടക്കുന്നു. വ്യാവസായിക പരിഷ്‌കാരങ്ങളുടെ വാർഷിക റാങ്കിംഗിൽ ആകെയുള്ള 29ൽ 28ാം സ്ഥാനത്താണ് കേരളം. കഴിഞ്ഞ വർഷത്തെ 21ാം റാങ്കിംഗിൽ നിന്നാണ് 28 ലേക്ക് നിലംപതിച്ചതെന്നും കുമ്മനം വ്യക്തമാക്കി.