india

ന്യൂഡല്‍ഹി : രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കൊവിഡ് രോഗത്തിന്റെ രണ്ടാംഘട്ട വ്യാപനമാണ് ഉണ്ടാകുന്നതെന്ന മുന്നറിയിപ്പുമായി എയിംസ് ഡയറക്ടരായ ഡോ. രണ്‍ദീപ് ഗുലേറിയ. അടുത്ത വർഷവും രാജ്യത്ത് കൊവിഡ് രോഗവ്യാപനം തുടർന്നേക്കുമെന്നും രാജ്യത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി വർദ്ധിച്ചുവരുന്ന പ്രവണത വിരൽചൂണ്ടുന്നത് അതിലേക്കാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് രോഗബാധിതരുടെ എണ്ണം വർദ്ധിച്ചുവരുന്നതിനു കാരണങ്ങൾ പലതാണെന്നും കൊവിഡ് ടെസ്റ്റുകൾ വർദ്ധിക്കുന്നത് അതിലൊന്നാണെന്നും ഗുലേറിയ പറയുന്നു.

ഒരു ദിവസം പത്ത് ലക്ഷം ടെസ്റ്റുകളാണ് രാജ്യത്ത് നടക്കുന്നത്. ഇതുമൂലം കൂടുതല്‍ കോവിഡ് രോഗികളെ കണ്ടെത്താന്‍ കഴിയും. കൊവിഡിനെതിരെ ജാഗ്രത പുലര്‍ത്തുന്നതില്‍ ജനങ്ങള്‍ക്കുണ്ടായ അലംഭാവമാണ് രണ്ടാംഘട്ട വ്യാപനത്തിലേക്ക് നയിക്കുന്ന ഘടകങ്ങളിൽ ഒന്ന്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവന്ന പലരും മടുത്ത് തുടങ്ങിയിരിക്കുന്നു. ഡല്‍ഹിയില്‍ ജനങ്ങളെ മാസ്‌ക് പോലും ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ കണ്ട് തുടങ്ങിയിരിക്കുന്നു. അദ്ദേഹം പറയുന്നു.

ഇതെല്ലാം കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണമാകും. രോഗവ്യാപനം കുറഞ്ഞ് തുടങ്ങുന്നതിനു മുമ്പ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചേക്കാം. വാക്‌സിന്‍ യാഥാര്‍ഥ്യമാകാന്‍ ഏതാനും മാസങ്ങള്‍കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. വാക്‌സിന്‍ വന്‍തോതില്‍ നിര്‍മ്മിക്കുകയും ലോകം മുഴുവനും എത്തിക്കുകയും ചെയ്താല്‍ മാത്രമെ എല്ലാവര്‍ക്കും അത് ഫലം ചെയ്യൂ. സാമൂഹ്യ അകലം ഉറപ്പാക്കുക, മാസ്‌ക ധരിക്കുക, കൈ കഴുകുക എന്നീ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ കോവിഡ് ബാധിക്കുന്നത് ഒരു പരിധിവരെ തടയാന്‍ കഴിയുമെന്നും ഡോ. രണ്‍ദീപ് ഗുലേറിയ ചൂണ്ടിക്കാണിക്കുന്നു.