ന്യൂഡൽഹി:കുറ്റം ചെയ്‌തെന്ന് തെളിഞ്ഞവരെയും വിചാരണ നേരിടുന്നവരെയും പാർപ്പിക്കുവാനുളളതാണല്ലോ തടവറകൾ. ഇന്ത്യയിലെ തടവറകളെല്ലാം നിറഞ്ഞ് കവിഞ്ഞിരിക്കുന്നതായാണ് പുതിയ പഠന റിപ്പോർട്ട്. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പുറത്ത് വിട്ട രാജ്യത്തെ തടവറകളിലെ തടവ് പുളളികളുടെ എണ്ണം സംബന്ധിച്ച 2019ലെ റിപ്പോർട്ട് പ്രകാരം ആകെ പാർപ്പിക്കാവുന്നവരെക്കാൾ 18.5% കൂടുതലാണ് നിലവിലുളളത്.4,03,700 പേരെ പാർപ്പിക്കാവുന്ന രാജ്യത്തെ ജയിലുകളിലുളളത് 4,78,600 പേർ. 2019 ഡിസംബർ 31 വരെയുളള കണക്കാണിത്. 2010ന് ശേഷം രാജ്യത്തെ തടവറകളിലെ ഏറ്റവും വലിയ കുറ്റവാളി നിരക്കാണിത്. 2018ൽ ഇതിൽനിന്നും ഒരു ശതമാനം മാത്രമായിരുന്നു കുറവ്.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കണക്ക് നോക്കിയാൽ 2018ൽ 18 ശതമാനമായിരുന്നത് 21 ശതമാനമായി നിരക്ക് ഉയർന്നിട്ടുണ്ട്. ഡൽഹിയിലെ ജയിലുകളിലാണ് ഏറ്റവുമധികം കുറ്റവാളികൾ. 10,000 പേരെ കൊളളാവുന്നിടത്ത് 17,500 പേരാണ് ഇവിടെ നിലവിലുളളത്. നിരക്ക് 175%. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഇവ യഥാക്രമം 168%വും 159%ആണ്.
കൊവിഡ് പടർന്നു പിടിക്കുന്ന ഈ സമയത്ത് തടവുപുളളികളുടെ നിരക്ക് ഉയർന്നു നിൽക്കുന്നത് ഭീഷണിയാണ്. രാജ്യത്ത് പലയിടത്തും ജയിലുകളിൽ തടവ് പുളളികൾക്കും ഉദ്യോഗസ്ഥർക്കും വ്യാപകമായി കൊവിഡ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. രാജ്യത്തെ 8 തടവ് പുളളികളിൽ ഒരാൾക്ക് 50 വയസിന് മുകളിൽ പ്രായമുണ്ടെന്നത് സ്ഥിതിയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഹൈ റിസ്‌ക് വിഭാഗത്തിൽ വരുന്ന ഈ പ്രായപരിധിയിലുളളവരിൽ മറ്റ് രോഗം ബാധിച്ചവരുമുളളതിനാൽ മരണനിരക്ക് കൂടുതലാണ്.
രാജ്യത്തെ ജയിലുകൾ നിറഞ്ഞിരിക്കുകയാണെന്നും വളരെ അത്യാവശ്യമായി അവിടങ്ങളിലെ തിരക്ക് ഒഴിവാക്കണമെന്നും നിലവിലെ സാഹചര്യത്തിൽ ജയിലുകളിൽ സാമൂഹിക അകലം പാലിച്ച് ക്രമീകരണങ്ങൾ ഒരുക്കുന്നത് പേടിസ്വപ്‌നമാണെന്നും വിധി സെന്റർ ഫോർ ലീഗൽ പോളിസി അംഗം നേഹ സിംഗാൾ പറയുന്നു. കുറ്റവാളികളെ ജയിലിന് പുറത്തേക്ക് കൊണ്ടുപോകുന്നതും ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട കാര്യമാണ്. പ്രതിദിനം 12,000 പേരെയാണ് 2019ൽ കോടതിയിൽ ഹാജരാക്കിയിരുന്നത്. 1,300 പേരെ ചികിത്സയ്‌ക്കായി മാറ്റുന്നു. 5200 പേരെ പ്രതിദിനം ജയിലുകളിലെത്തിക്കുന്നു.
2019ൽ 69 ശതമാനം തടവുകാരും വിചാരണ കാത്ത് കിടക്കുന്നവരായിരുന്നു. വിചാരണക്കായി പോകുന്നവരിൽ നിന്നും മറ്റ് തടവുപുളളികൾക്ക് രോഗം വരാനുളള സാദ്ധ്യത വളരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗുരുതരമായ കുറ്റം ചെയ്യാത്ത വിചാരണ കാത്ത് കിടക്കുന്നവരെയും ജാമ്യമോ പരോളോ ലഭിക്കുന്നവരെ പുറത്ത് വിട്ടോ ജയിലിലെ തിരക്ക് കുറയ്ക്കാൻ അധികൃതർ ശ്രദ്ധിക്കേണമെന്നാണ് വിദഗ്‌ധാഭിപ്രായം.