humanrights-commission

തിരുവനന്തപുരം: ഫോൺചെയ്യുമ്പോൾ കേൾക്കുന്ന കൊവിഡ് പ്രതിരോധ പ്രചരണം അവസാനിപ്പിക്കണമെന്ന ആവശ്യം സർക്കാർ ഗൗരവപൂർവം പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ചീഫ്സെക്രട്ടറി ആവശ്യമായ നടപടി സ്വീകരിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. കേരള ബ്ലൈൻഡ് അസോസിയേഷന് വേണ്ടി സെക്രട്ടറി സമർപ്പിച്ച പരാതിയെ തുടർന്നാണ് നടപടി. കൊവിഡ് പ്രതിരോധമാർഗങ്ങളെക്കുറിച്ച് ജനങ്ങൾക്ക് മതിയായ ബോധവത്കരണം ലഭിച്ചു കഴിഞ്ഞ സാഹചര്യത്തിലാണ് പ്രചരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സർക്കാർ പരിഗണിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടത്. വിഷയം തീർത്തും ഗൗരവകരവും പരിഗണനാർഹവുമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

ഏഴ് മാസമായി കൊവിഡിനെതിരായ പ്രചാരണം രാജ്യത്തെമ്പാടും നടക്കുന്നു. അതിനാൽ കൊവിഡ് പ്രത്യാഘാതത്തെ കുറിച്ച് എല്ലാവർക്കും അറിയാം. ഈ സാഹചര്യത്തിൽ അത്യാവശ്യത്തിന് ഒരാളെ ഫോണിൽ വിളിക്കേണ്ടി വരുമ്പോൾ ഒരു മിനിറ്റിലധികം നീളുന്ന ശബ്ദസന്ദേശത്തിന്റെ ആവശ്യമില്ലെന്നാണ് പരാതിയിൽ പറയുന്നത്. പൊലീസിന്റെയോ ആരോഗ്യ പ്രവർത്തകരുടെയോ സേവനത്തിനായി ഫോണിൽ വിളിക്കേണ്ടി വരുന്നവരുടെ സമയം കൊല്ലുന്ന ഏർപ്പാടാണ് ഇതെന്നും പരാതിയിൽ പറയുന്നു.