pak

വാഷിംഗ്ടൺ: ചൈന പാകിസ്ഥാനെ സൈനിക മുന്നൊരുക്കങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് യു.എസ്. രാജ്യത്തിന്റെ പ്രതിരോധ വിഭാഗത്തിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇത്തരം പരാമർശമുള്ളത്. പാകിസ്ഥാൻ പ്രദേശങ്ങളെ കര, വ്യോമ, നാവിക സേനകളുടെ പ്രകടനങ്ങൾക്കും പരിശീലനത്തിനും മറ്റുമായിട്ടാകും ചൈന ഉപയോഗിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതാദ്യമായല്ല ചൈന തങ്ങളോട് സൗഹൃദം കാട്ടുന്ന രാജ്യങ്ങളെ ഇത്തരത്തിൽ സൈനിക അഭ്യാസങ്ങൾക്കായി ഉപയോഗിക്കുന്നത്. മ്യാൻമാർ, തായ്‌ലൻഡ്, സിംഗപ്പൂർ, ഇന്റോനേഷ്യ, ശ്രീലങ്ക, യു.എ.ഇ, കെനിയ, ടാൻസാനിയ, അംഗോള, തജിക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളെയും ചൈന ഇത്തരം പരിശീലനങ്ങൾക്കായി കണ്ടുവച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ചൈനീസ് സൈനിക വക്താക്കൾ വളരെ തന്ത്രപരമായാണ് തങ്ങളുടെ പരിശീലന പരിപാടികൾ മറ്റു രാജ്യങ്ങളിലേക്ക് മാറ്റുന്നതെന്നും പറയുന്നു. ഇതാദ്യമായാണ് അമേരിക്ക ഇത്തരമൊരു ആരോപണം ചൈനയ്ക്കു മേൽ ഉന്നയിക്കുന്നത്. പാകിസ്ഥാനിൽ നടപ്പാക്കുന്ന വൺ ബെൽറ്റ് വൺ റോഡ് പദ്ധതി പോലും മലാക്ക പോലുള്ള തന്ത്രപ്രധാനമായ ഭാഗങ്ങളിൽ വേഗം എത്തിച്ചേരാൻ ഉദ്ദേശിച്ചുള്ളതാണെന്നും റിപ്പോർട്ടിലുണ്ട്.