kangana

ന്യൂഡല്‍ഹി: ശിവസേനയുമായി ഇടഞ്ഞ ബോളിവുഡ് നടി കങ്കണ റാവത്തിന് കേന്ദ്രസര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തി. വൈ പ്ലസ് സുരക്ഷയാണ് കങ്കണയ്ക്ക് ലഭിക്കുക. പത്ത് സായുധ കമാന്‍ഡോകള്‍ അവര്‍ക്കൊപ്പം ഉണ്ടാകും. സുരക്ഷ നല്‍കിയതിന് കങ്കണ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നന്ദി പറഞ്ഞു. ഒരു രാജ്യസ്‌നേഹിയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നതിന്റെ തെളിവാണ് സുരക്ഷ. ഞാന്‍ അമിത് ഷായോട് നന്ദി പറയുന്നു കങ്കണ ട്വീറ്റു ചെയ്തു.


ശിവസേനയ്ക്ക് എതിരെയുള്ള പരാമര്‍ശങ്ങളുടെ പേരില്‍ തനിക്ക് ഭീഷണി നേരിടുന്നുണ്ടെന്ന് കങ്കണ വ്യക്തമാക്കിയിരുന്നു. ഇന്ന് രാവിലെ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ കങ്കണയ്ക്ക് സുരക്ഷ നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. ഹിമാചല്‍ സ്വദേശിയാണ് കങ്കണ. മുംബയില്‍ എത്തി നടിക്ക് പൊലീസ് സംരക്ഷണം നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത്.


നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് ശേഷമാണ് കങ്കണയുടെ പ്രസ്താവനകള്‍ വിവാദമായത്. മുംബയ് പൊലീസ് അന്വേഷണം ശരിയല്ലെന്ന് വിമര്‍ശിച്ച കങ്കണ, പൊലീസിനെ സിനിമലോകത്തെ മാഫിയകളെക്കാള്‍ തനിക്ക് ഭയമാണെന്നും പ്രതികരിച്ചിരുന്നു. ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇതിന് മറുപടി നല്‍കി. കങ്കണ തിരികെ മുംബയിലേക്ക് വരേണ്ടതില്ല, മുംബയ് പൊലീസിനെ അപമാനിക്കുന്ന പരാമര്‍ശത്തിന് എതിരെ ആഭ്യന്തരവകുപ്പ് നടപടിയെടുക്കണമെന്നും റാവത്ത് പറഞ്ഞു


മുംബയ് പാക് അധീന കശ്മീര്‍ പോലെയായെന്നായിരുന്നു ഇതിന് കങ്കണ നല്‍കിയ മറുപടി. തെരുവുകളില്‍ ആസാദി എന്നെഴുതുന്നത് പോലെ തനിക്ക് നേരെ ഭീഷണി ഉയര്‍ത്തിയെന്നായിരുന്നു കങ്കണയുടെ ആരോപണം.
വാക്‌പോര് മുറുകുന്നതിനിടെ ബാന്ദ്രയിലെ കങ്കണയുടെ ഓഫീസ് മുംബയ് കോര്‍പ്പറേഷന്‍ അധികൃതര്‍ പരിശോധിച്ചു. തന്റെ ഓഫീസില്‍ അതിക്രമിച്ച് കയറിയ ബി.എം.സി ഉദ്യോഗസ്ഥര്‍ അയല്‍ക്കാരെ അപമാനിച്ചെന്നും നാളെ തന്റെ ഓഫീസ് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കങ്കണ ആരോപിക്കുന്നു.


സെപ്തംബര്‍ ഒമ്പതിന് കങ്കണ റാവത്ത് മുംബയില്‍ എത്തുമെന്നാണ് നടി തന്നെ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് അവര്‍ക്ക് അധിക സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.