തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകാനുള്ള തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് ജനകീയ കൂട്ടായ്‌മ രൂപംകൊള്ളുന്നു. റസിഡൻസ് അസോസിയേഷനുകളുടെ സംഘടനയായ ഫ്രാറ്റ്, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ്, ടെക്നോപാർക്കിലെ ഐ.ടി കമ്പനികളുടെ സംഘടനയായ ജി ടെക്, ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷൻ, പ്രൊഫഷണലുകളായ യുവാക്കൾ തുടങ്ങിയവരാണ് ജനകീയ കൂട്ടായ്‌മയിലുള്ളത്. ജനകീയ കൂട്ടായ്‌മയുടെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ തുടങ്ങി.
ഒക്‌ടോബറിൽ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിമാനത്താവളവുമായി ബന്ധപ്പെട്ട് ശക്തമായ പ്രചാരണം നടത്താനാണ് കൂട്ടായ്‌മയുടെ തീരുമാനം. ആവശ്യമെങ്കിൽ കിഴക്കമ്പലം ട്വന്റി ട്വന്റി മാതൃകയിൽ മൂന്നുമുന്നണികൾക്കും എതിരെ മത്സരിക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. വികസനത്തിന് എതിരു നിൽക്കുന്നവരെ തോൽപ്പിക്കുമെന്നും വേണ്ടിവന്നാൽ സ്വന്തം സ്ഥാനാർത്ഥികളെ നിർത്തുമെന്നുമാണ് കൂട്ടായ്‌മയിലംഗമായ ജി.വിജയരാഘവൻ പറയുന്നത്. ചെറുപ്പക്കാരാണ് കൂട്ടായ്‌മയുടെ ജീവൻ. ഇത്തവണ തിരുവനന്തപുരം കോർപറേഷനിൽ യുവാക്കളുടെ വോട്ട് നിർണായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതെങ്കിലും രാഷ്ട്രീയപാർട്ടികൾക്ക് എതിരല്ലെന്ന് പറയുമ്പോൾ പോലും രാഷ്ട്രീയനിലപാട് എടുക്കാതെ കാര്യം നേടാനാവില്ലെന്ന ചിന്ത കൂട്ടായ്‌മയിലെ അംഗങ്ങൾ പങ്കുവയ്‌ക്കുന്നുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം യാഥാർഥ്യത്തിലേക്ക് അടുക്കുമ്പോൾ തലസ്ഥാന നഗരത്തോട് പ്രതിബദ്ധതയില്ലാത്ത രാഷ്ട്രീയ പാർട്ടികൾ അതിനെ തുരങ്കം വയ്‌ക്കുന്നുവെന്നാണ് കൂട്ടായ്‌മയിലുള്ളവരുടെ ആരോപണം. നഗരവാസികൾക്കിടയിൽ സ്വാധീനമുള്ള നിരവധി സംഘടനകൾ ഇതിന്റെ ഭാഗമാണ് എന്നതാണ് കൂട്ടായ്‌മയുടെ ബലം.