welfare-pension

തിരുവനന്തപുരം: ക്ഷേമപെൻഷനുകൾ 1400 രൂപയായി വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറങ്ങി. നിലവിൽ 1300 രൂപയായിരുന്ന ക്ഷേമ പെൻഷനുകളാണ് സർക്കാരിന്റെ നൂറു ദിന കർമപദ്ധതിയുടെ ഭാഗമായി 100 രൂപ കൂടി വർദ്ധിപ്പിച്ചത്. ക്ഷേമ പെൻഷനുകൾ ഇനി എല്ലാ മാസവും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുന്ന സമയത്ത് 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ. അറുപത് ലക്ഷത്തോളം പേർക്കാണ് ക്ഷേമപെൻഷൻ മാസം തോറും ലഭിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണ രൂപം

നൂറു ദിവസങ്ങൾക്കുള്ളിൽ നൂറു പദ്ധതികൾ നടപ്പാക്കുമെന്ന വാഗ്ദാനത്തിലെ പ്രധാനപ്പെട്ട ഒന്നാണ് സാമൂഹ്യ സുരക്ഷ - ക്ഷേമ പെൻഷൻ വർദ്ധന. ഓണത്തലേന്ന് നൽകിയ ആ വാഗ്ദാനം പാലിക്കുകയാണ്. ക്ഷേമപെൻഷനുകൾ 1400 രൂപയായി വർധിപ്പിച്ച് ഉത്തരവിറങ്ങി. എല്ലാ മാസവും അവ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

ഈ സർക്കാർ വരുമ്പോൾ 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ. ഇപ്പോഴത് 1400 രൂപയായിരിക്കുന്നു. 60 ലക്ഷത്തോളം ആളുകൾക്ക് മാസം തോറും 1400 രൂപ വീതം ലഭിക്കും. വാഗ്ദാനങ്ങൾ വിട്ടു വീഴ്ചയില്ലാതെ, ദൃഢനിശ്ചയത്തോടെ നടപ്പാക്കുകയാണ് സർക്കാർ. പ്രതിസന്ധികൾക്കിടയിലും ജനങ്ങളോടുള്ള പ്രതിബദ്ധത പാലിക്കാനാണ് ശ്രമിക്കുന്നത്.