kk-shailaja

തിരുവനന്തപുരം: അശാസ്ത്രീയമായത് ചെയ്യാൻ പ്രേരിപ്പിക്കില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഹോമിയോ മരുന്നിന് അനുകൂലമായ പ്രസ്‌താവന വിവാദമായതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. ഹോമിയോ പ്രതിരോധമരുന്ന് കഴിച്ചവരിൽ കുറച്ചു പേർ മാത്രമേ വൈറസ് ബാധിതരായിട്ടുള്ളു എന്നും രോഗബാധിതരായവർക്ക് രോഗം വളരെ വേഗം ഭേദപ്പെട്ടെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്‍താവന.

പ്രതിരോധ ശേഷി കൂട്ടുന്ന മരുന്നുണ്ടെങ്കിൽ അത് നൽകാനാണ് പറഞ്ഞതെന്നാണ് മന്ത്രിയുടെ വിശദീകരണം. കൊവിഡ് വലിയ തോതിൽ പടരാൻ സാദ്ധ്യതയുള്ള നാളുകൾ ആണ് ഇനിയുള്ളത്. അലോപ്പതി വിഭാഗത്തിന്റേയും ആയുഷ് വകുപ്പിന്റേയും കാര്യങ്ങൾ നോക്കാൻ തനിക്ക് ഉത്തരവാദിത്തം ഉണ്ടെന്നും മന്ത്രി പറഞ്ഞു. ഹോമിയോ വിഭാഗത്തിന്റെ പഠനം ശരിയോ തെറ്റോ എന്നു പറയാൻ താൻ ആളല്ല. എന്നാൽ പരീക്ഷിച്ച് തെളിയിച്ച് കഴിഞ്ഞാൽ മാത്രമേ മരുന്നുകൾ ഫലപ്രദം എന്നു പറയാൻ കഴിയുകയുള്ളൂ. കൊവിഡ് ചികിത്സയ്ക്ക് ആശ്രയിച്ചത് അലോപ്പതി മേഖലയെ തന്നെയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ആരോഗ്യ വിഭാഗങ്ങൾ തമ്മിൽ തല്ലരുത്. സംയുക്ത ചികിത്സ നടത്തേണ്ട സമയമാണിപ്പോഴെന്നും കെ.കെ ശൈലജ ഓർമ്മപ്പെടുത്തി. ഡോ.ബിജുവിന്റെ പഠനത്തെ അധികരിച്ച് കൊണ്ട് ആരോഗ്യ മന്ത്രി നടത്തിയ ഹോമിയോ അനുകൂല പ്രസ്‍താവനയ്ക്ക് എതിരെ ഐ.എം.എ രൂക്ഷ വിമർശനമാണ് നടത്തിയത്. മന്ത്രി അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും ആരോഗ്യപ്രവർത്തകരെ അവഹേളിക്കരുതെന്നുമായിരുന്നു ഐ.എം.എ ആവശ്യപ്പെട്ടത്.