covid-

ലണ്ടൻ: പ്രതീക്ഷയോടെ കാത്തിരുന്ന ഓക്സ്ഫഡ് കൊവിഡ് വാക്സിൻ പരീക്ഷണം നിറുത്തിവച്ചു. വാക്സിന്റെ പാർശ്വഫലമെന്ന് സംശയത്തെ തുട‌ർന്നാണ് പരീക്ഷണം നിറുത്തിവച്ചത്. ബ്രിട്ടണിൽ പരീക്ഷിച്ചവരിൽ ഒരാൾക്ക് പ്രതികൂല ഫലം കണ്ടതാണ് കാരണം. ഇയാൾക്ക് അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിറുത്തുന്നതെന്ന് കമ്പനി അറിയിച്ചു. ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ്പ്രതിരോധ വാക്‌സീന്‍ അവസാന ഘട്ട പരീക്ഷണത്തിലായിരുന്നു.

ഇന്ത്യയിലെ പുനെ സീറം ഇൻസ്റ്റിറ്റ്യൂട്ടും പരീക്ഷണം നടത്തിയിരുന്നു. പരീക്ഷണം നിലച്ചതിൽ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്രസെനക അറിയിച്ചു. പാർശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരും. പരീക്ഷണത്തിൽ പങ്കെടുക്കുന്ന സന്നദ്ധപ്രവർത്തകരുടെ സുരക്ഷ പ്രധാനമാണെന്നും കമ്പനി വിശദീകരിച്ചു.

2021 ജനുവരിയോടെ വാക്സിൻ വിപണിയിൽ എത്തുമെന്നാണ് കരുതിയിരുന്നത്. വാക്സിൻ ആദ്യ രണ്ട് ഘട്ടങ്ങളിൽ വിജയമായിരുന്നു. 1077 പേർക്കാണ് രണ്ടാം ഘട്ടത്തിൽ സാദ്ധ്യതാ വാക്സിൻ നൽകിയത്. ഇവരിൽ 90% പേരിലും വൈറസിനെതിരെ ആന്റിബോഡികളും ടി കോശങ്ങളും രൂപപ്പെട്ടിരുന്നു.