കൊളംബോ: ഗോവധ നിരോധനം നടപ്പിലാക്കാനൊരുങ്ങി ശ്രീലങ്കൻ സർക്കാർ. ഭരണപാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പെരമുന്നയുമായി പ്രധാനമന്ത്രി മഹീന്ദ്ര രാജപക്‌സെ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി. ഗോവധം നിരോധിക്കാനുള്ള ശുപാർശയാണ് പാർട്ടി പാർലമെന്ററി സംഘവുമായി ചർച്ച ചെയ്തത്. ഇതുസംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് കൈമാറാനൊരുങ്ങുകയാണ് രാജ്പക്സെ എന്നാണ് സൂചനകൾ.
നിര്‍ദേശം സര്‍ക്കാരിന് എപ്പോള്‍ സമര്‍പ്പിക്കുമെന്നതില്‍ രാജപക്‌സെ പിന്നീട് തീരുമാനമെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഗോവധ നിരോധം ഏര്‍പ്പെടുത്തുമെങ്കിലും രാജ്യത്ത് ബീഫ് കയറ്റുമതി തുടരും. 99 ശതമാനവും മാംസം ഭക്ഷിക്കുന്നവരാണെങ്കിലും രാജ്യത്തെ ഭൂരിപക്ഷ വിഭാഗമായ സിംഹള-ബുദ്ധ വിഭാഗത്തില്‍ നിന്നും ഗോവധ നിരോധനത്തിനായി സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടായിരുന്നു. ഭരണ പാര്‍ട്ടിയായ എസ്.എല്‍.പി.പിക്ക് സിംഹള-ബുദ്ധ വിഭാഗത്തില്‍ നിന്നും വലിയ പിന്തുണയാണുള്ളത്.