murder-case

പത്തനംതിട്ട: കഴിഞ്ഞ ദിവസമാണ് കുമ്പഴയിൽ 92കാരിയെ വീട്ടുവേലക്കാരിയുടെ ബന്ധു കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കുമ്പഴ മനയത്ത് വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ ജാനകി (92) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ വീട്ടിലെ ജോലിക്കാരിയായ ഭൂപതി (പുഷ്പ-60)യുടെ ബന്ധു മയിൽസ്വാമിയെ (62) പത്തനംതിട്ട പൊലീസ് അറസ്റ്റു ചെയ്തു.

ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ജാനകിയുടെ മക്കൾ മറ്റ് സ്ഥലങ്ങളിലാണ് താമസം. മയിൽസ്വാമിയും, ഭൂപതിയുമാണ് സഹായത്തിന് ജാനകിക്കൊപ്പം താമസിക്കുന്നത്. പ്രതി തൊണ്ണൂറ്റിരണ്ടുകാരിയെ കൊലപ്പെടുത്താനുണ്ടായ കാരണമാണ് ഏവരെയും ഞെട്ടിക്കുന്നത്. ഭൂപതി തന്നെ വിവാഹം കഴിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും, എന്നാൽ അവൾ തന്റെ വിവാഹ അഭ്യർത്ഥന നിരസിച്ചതോടെ ജയിൽ പോകാൻ തീരുമാനിക്കുകയായിരുന്നെന്നും, അതിനുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും മയിൽ സ്വാമി പൊലീസിനോട് പറഞ്ഞു. ഒപ്പം തന്റെ പണവും മാലയും ജാനകിയുടെയും ഭൂപതിയടെയും കയ്യിലുണ്ടെന്നും ഇയാൾ പറയുന്നു.

ഇന്നലെ രാവിലെ സമീപവാസിയായ വീട്ടമ്മയോട് പത്രത്തിൽ ഒരു കത്ത് വെച്ചിട്ടുണ്ടെന്നും അത് നോക്കാണമെന്നും മയിൽസ്വാമി പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോൾ താൻ ജാനകിയെ കൊന്നെന്ന് പറഞ്ഞ ശേഷം ഇയാൾ വീട്ടിൽ കയറി കതകടച്ചു. വീട്ടമ്മ പത്രം എടുത്തുനോക്കിയപ്പോൾ ജാനകിയെ കൊന്നെന്ന് കാട്ടി അതിനുള്ളിൽ കത്ത് എഴുതിവച്ചിട്ടുണ്ടായിരുന്നു. മഴ നനയാതിരിക്കാൻ പത്രവും കത്തും പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞാണ് മുറ്റത്തിട്ടിരുന്നത്. വീട്ടമ്മ അടുത്തുള്ളവരെ വിളിച്ചുകൂട്ടി ജാനകി കിടക്കുന്ന ഭാഗത്തെ ജനലിൽകൂടി നോക്കിയെങ്കിലും കണ്ടില്ല. മയിൽസ്വാമിയെ വിളിച്ചപ്പോൾ താൻ ജാനകിയെ കൊന്നതായും പൊലീസ് എത്തിയ ശേഷം കതക് തുറക്കാമെന്നും പറഞ്ഞു. പൊലീസും ബന്ധുക്കളും എത്തിയപ്പോഴാണ് ഇയാൾ കതക് തുറന്നത്. സ്വീകരണമുറിയിൽ ജാനകി കഴുത്തറ്റ് രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. കറിക്കത്തികൊണ്ട് കഴുത്ത് അറുക്കുകയായിരുന്നെന്ന് മയിൽസ്വാമി പൊലീസിനോട് പറഞ്ഞു.

നാല് വർഷം മുമ്പാണ് മയിൽസ്വാമി ഈ വീട്ടിലെത്തിയത്. സംഭവസമയം ജാനകിക്കൊപ്പം മയിൽസ്വാമി മാത്രമാണുണ്ടായിരുന്നത്. ഭൂപതി സമീപമുള്ള ബന്ധുവീട്ടിലായിരുന്നു. കൊലയ്ക്കുശേഷം എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ അടൂർ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് മാനസികമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ഭൂപതി പറഞ്ഞു.