ramesh-chennithala

തിരുവനന്തപുരം: വിവാദ പരമാർശത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ വാക്കുകൾ സന്ദർഭത്തിൽ‍ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനം ചെയ്‌തിട്ടായാലും സ്ത്രീകളുടെ മനസിന് നേരിയ പോറൽ‍ പോലും ഉണ്ടാകാനിടയാകരുത് എന്നതിൽ തനിക്ക് നിർബന്ധമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ പൊതുജീവിതത്തിൽ ഒരിക്കൽ പോലും സ്ത്രീകൾക്കെതിരായി മോശപ്പെട്ട പരാമർശം ഉണ്ടായിട്ടില്ല.

ഇന്നലെ വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് ഉത്തരം നൽകുന്ന അവസരത്തിൽ വിദൂരമായി പോലും, മനസിൽ ഉദേശിക്കാത്ത പരാമർശം ആണ് ഉണ്ടായത് എന്ന് വീണ്ടും കേട്ടപ്പോൾ മനസിലായി. അത്തരം ഒരു പരാമർശം ഒരിക്കലും തന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകാൻ പാടില്ല എന്ന രാഷ്ട്രീയ ബോദ്ധ്യത്തിലാണ് താൻ ഇത്രയും നാൾ പ്രവർത്തിച്ചിട്ടുള്ളതെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി. ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് മാത്രമേ പീഡിപ്പിക്കാനാവൂ എന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോയെന്നായിരുന്നു ചെന്നിത്തലയുടെ വിവാദ പരാമർശം.

വിവാദത്തിന് ഇടയാക്കിയ വാക്കുകൾ പിൻവലിച്ച് അതിൽ താൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. സർക്കാർ സംവിധാനത്തിൽ സംഭവിച്ച ഗുരുതരമായ പിഴവിന്റെ ഫലമായിട്ടാണ് കേരളത്തിൽ രണ്ട് യുവതികൾ പീഡനത്തിന് ഇരയായായത്. ആറന്മുളയിലെ ആംബുലൻസിൽ പീഡിപ്പിച്ചതിന്റെയും തിരുവനന്തപുരത്ത് ഹെൽത്ത് ഇൻസ്പെക്ടർ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചതിന്റെയും ഉത്തരവാദിത്വം ആരോഗ്യവകുപ്പിനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ലോകത്തിന്റെ മുന്നിൽ കേരളത്തെ തീരാകളങ്കത്തിലേക്ക് തള്ളിയിട്ട ഈ രണ്ട് സംഭവങ്ങളുടെയും ഉത്തരവാദിത്വം ആരോഗ്യവകുപ്പ് ഏറ്റെടുക്കണം. പ്രതികൾക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം കൊവിഡ് പ്രതിരോധത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വീഴ്ചയും അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടാകണം.കേരളീയ സമൂഹം ചരിത്രത്തിൽ‍ ഇന്നേവരെ കാണാത്ത തരത്തിലുള്ള സ്ത്രീ പീഡന സംഭവങ്ങളാണ് സർക്കാർ സംവിധാനങ്ങളിൽ‍ പോലുമുണ്ടായിരിക്കുന്നത്. കൊവിഡ് രോഗികളെപ്പോലും പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേടായെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.