rain-kerala

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കന്‍ കേരളത്തിലായിരിക്കും മഴ കൂടുതല്‍ കരുത്താര്‍ജ്ജിക്കുക.


സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് നല്‍കിയിരിക്കുന്നത്.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ രൂക്ഷമാകുക. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. സെപ്തംബര്‍ പത്തുവരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നുണ്ട്.


ശക്തമായ മഴയ്ക്കൊപ്പം സംസ്ഥാനത്തെ തീര പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി തുടരും. 60 കിലോമീറ്റര്‍ ദൂരത്തില്‍ കാറ്റ് വീശാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ തുടരുകയാണ്.