കൊച്ചി: സംസ്ഥാനത്ത് സി ബി എസ് ഇ സ്കൂളുകൾ ഭാഗികമായി തുറക്കാനുളള ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്. കേന്ദ്ര നിർദ്ദേശത്തിന്റെ ചുവടുപിടിച്ചാണ് പുതിയ നീക്കം. തൽക്കാലം 9മുതൽ 12വരെ ക്ളാസുകളിലെ കുട്ടികൾക്കാവും ക്ളാസുകൾ തുടങ്ങുക. ആഴ്ചയിൽ പരമാവധി മൂന്നുദിവസമാകും ക്ളാസുകൾ. ഇതിനൊപ്പം ഓൺലൈൻ ക്ലാസുകൾ തുടരുകയും ചെയ്യും.
രക്ഷിതാക്കളുടെ അഭിപ്രായം ആരാഞ്ഞശേഷമായിരിക്കും സ്കൂളുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനം എടുക്കൂ. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ വിദ്യായലങ്ങൾ തുറന്നുപ്രവർത്തിക്കുന്ന കാര്യത്തിൽ സംസ്ഥാനസർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വരുന്ന ജനുവരിമുതലായിരിക്കും വിദ്യാലയങ്ങൾ പ്രവർത്തിച്ചുതുടങ്ങുക എന്നാണ് സർക്കാർ നൽകുന്ന സൂചന.
9 മുതൽ 12 ക്ലാസ് വരെയുള്ള കുട്ടികളെ പല ബാച്ചുകളാക്കി തിരിച്ചായിരിക്കും ക്ളാസുകൾ നടത്തുന്നത്.ഒരേ സമയം 12 കുട്ടികളായിരിക്കും ക്ളാസുകളിൽ ഇരിക്കുക. സാഹചര്യമനുസരിച്ച് ഓരോ സ്കൂളുകൾക്കും തീരുമാനമെടുക്കാനുളള അനുവാദം നൽകും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും ക്ളാസുകൾ നടത്തുക.
എന്നാൽ, ഇത് പ്രായോഗികമാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. കുട്ടികളെ എങ്ങനെ സ്കൂളിൽ എത്തിക്കും എന്നതാണ് പ്രധാന പ്രശ്നം. ഒരുദിവസം പലതവണ ബസുകൾ ഓടിക്കേണ്ടിവരുന്നത് സ്കൂളുകൾക്ക് കടുത്ത സാമ്പത്തിക ബാദ്ധ്യതയ്ക്ക് ഇടയാക്കിയേക്കും. രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതും പ്രായോഗികമാവില്ല. അതിനാൽ എല്ലാവശവും പരിശോധിച്ചശേഷമാകും അന്തിമതീരുമാനം എടുക്കുക.