വെളളാങ്ങല്ലൂർ: ഫേസ്ബുക്ക് വഴി പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. തുമ്പൂർ മേപ്പുറത്ത് വീട്ടിൽ ശ്യാംകുമാർ എന്ന മുപ്പതുകാരനെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫെയ്മസ് വർഗീസിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ എം.ജെ ജിജോയും സംഘവും അറസ്റ്റ് ചെയ്തത്.
വിദേശത്ത് ജോലി ചെയ്ത് വരുകയായിരുന്ന യുവതിയെ പ്രതി ഫേസ്ബുക്ക് വഴി പരിചയപ്പെടുകയായിരുന്നു. താൻ ഒരു ജ്യോതിഷിയാണെന്നാണ് പ്രതി യുവതിയെ പറഞ്ഞ് ധരിപ്പിച്ചിരുന്നു. യുവതിയുടെയും ഭർത്താവിന്റെയും ജന്മനക്ഷത്രങ്ങൾ തമ്മിൽ ചേർച്ചയില്ലെന്നും അതിനാൽ ഭർത്താവുമൊത്തുള്ള യുവതിയുടെ ജീവിതം നരകതുല്യമായിരിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതിൽ നിന്ന് രക്ഷപ്പെടാൻ യുവതിയെ വിവാഹമോചനത്തിന് നിരന്തരം നിർബന്ധിക്കുകയും ചെയ്തു. നാട്ടിലെത്തിയ യുവതിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയും, വിവാഹമോചനം നേടിയാൽ വിവാഹം കഴിക്കാമെന്ന് വാക്കുകൊടുക്കുകയും ചെയ്തു.
വിവാഹ ശേഷം സുഖമായി ജീവിക്കുന്നതിനും വീടു പണിയുന്നതിനും ബിസിനസ് തുടങ്ങുന്നതിനും യുവതിയിൽ നിന്ന് പ്രതി പലപ്പോഴായി പതിനാല് ലക്ഷം രൂപയോളം തട്ടിയെടുത്തിരുന്നു. താൻ വഞ്ചിക്കപ്പെടുകയാണെന്ന് മനസിലാക്കിയ യുവതി ഇരിങ്ങാലക്കുട പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് കേസെടുത്ത വിവരമറിഞ്ഞ പ്രതി ബംഗളൂരുവിലേക്ക് കടന്നു കളയുകയായിരുന്നു.ഇയാൾ നാട്ടിലെത്തിയതറിഞ്ഞ് പൊലീസ് തന്ത്രപൂർവ്വം വലയിലാക്കുകയായിരുന്നു.
അഡീഷണൽ എസ്.ഐ: ഡെന്നി, വനിത സീനിയർ സിവിൽ പൊലീസ് ഓഫീസർ നിഷി, സി.പി.ഒമാരായ വൈശാഖ് മംഗലൻ, ഫൈസൽ, ഷൗക്കർ എന്നിവരാണ് പ്രതിയെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.