ന്യൂഡൽഹി: അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റിൽ നിന്നും വ്യാജചെക്ക് ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. രാമക്ഷേത്ര നിർമ്മാണത്തിനായുള്ള ഫണ്ട് നിക്ഷേപിച്ച അക്കൗണ്ടിൽ നിന്നാണ് പണം പോയതെന്ന് പൊലീസ് അറിയിച്ചു.
അയോദ്ധ്യയിലെ രാമ ക്ഷേത്ര നിർമ്മാണത്തിന് പണം സ്വരൂപിക്കുന്നതിനായി ശ്രീ രാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റാണ് അക്കൗണ്ട് ആരംഭിച്ചത്. ആറ് ലക്ഷം രൂപയാണ് നഷ്ടമായത്. വ്യാജ ചെക്ക് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നതെന്ന് പൊലീസ് പറഞ്ഞു. രണ്ടര ലക്ഷം രൂപയും മൂന്നര ലക്ഷം രൂപയുമായി രണ്ട് തവണയായിട്ടാണ് പണം പിൻവലിച്ചതെന്ന് അയോദ്ധ്യ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ദീപക് കുമാർ പറഞ്ഞു. ട്രസ്റ്റിന്റെ സെക്രട്ടറി ചമ്പത് റായിയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐ.പി.സി 419, 420, 467, 468 471 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പണം പിൻവലിച്ച അതേ സീരിയൽ നമ്പറുകളുടെ ഒറിജിനൽ ചെക്കുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ട്രസ്റ്റ് അധികൃതർ അറിയിച്ചതായി പൊലീസ് പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് ബാങ്കിൽ നിന്ന് വെരിഫിക്കേഷൻ കോൾ ലഭിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. 9.86 ലക്ഷം രൂപ പിൻവലിക്കാനായി മൂന്നാമതും ചെക്ക് നൽകിയപ്പോഴായിരുന്നു തട്ടിപ്പ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ബാങ്കിൽ സമർപ്പിച്ച വ്യാജ ചെക്കുകളിൽ ട്രസ്റ്റ് സെക്രട്ടറി റായിയുടെയും ട്രസ്റ്റിലെ മറ്റൊരു അംഗത്തിന്റെയും വ്യാജ ഒപ്പുകൾ ഇട്ടിരുന്നു.
സെപ്‌തംബർ 1, 3 തീയതികളിലാണ് മുമ്പ് പണം പിൻവലിച്ചിരുന്നത്. പിൻവലിച്ച തുക പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തട്ടിപ്പുകാരെയും ട്രസ്റ്റ് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ചോർത്തിയവരേയും കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയതായും പൊലീസ് അറിയിച്ചു.
രാമജന്മഭൂമി തീർത്ഥ ട്രസ്റ്റ് വിഷയം ഗൗരവമായി പരിഗണിക്കുമെന്നും വ്യാജരേഖ ചമച്ച് പണം തട്ടിയ നടപടി ഗുരുതരമാണെന്നും വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രാദേശിക വക്താവ് പറഞ്ഞു. രാമക്ഷേത്ര നിർമ്മാണത്തിനായി ബി.ജെ.പി ശേഖരിച്ച 1400 കോടി രൂപ കാണാനില്ലെന്ന് ഇന്നലെ ചില നേതാക്കൾ വെളിപ്പെടുത്തിയിരുന്നു. 1400 കോടി രൂപ ബി.ജെ.പി വിഴുങ്ങിയെന്നും ക്ഷേത്രനിർമ്മാണത്തിന്റെ ക്രെഡിറ്റ് മോദി ഏറ്റെടുത്തെന്നുമായിരുന്നു നേതാക്കൾ ആരോപിച്ചത്.
അയോദ്ധ്യപ്രസ്ഥാനവുമായി ബന്ധപ്പെട്ട നിരവധി പേരുടെ നിഗൂഢ കൊലപാതകത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കഴിഞ്ഞ വർഷം നവംബർ ഒമ്പതിന് അയോദ്ധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനെ അനുകൂലിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ് രാമക്ഷേത്ര നിർമ്മാണത്തിന്റെ ശിലാന്യാസം നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി.