covid-test

ന്യൂഡൽഹി: കൊവിഡ് പരിശോധന ആന്റിജനിൽ ഒതുങ്ങില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. കൊവിഡ് രോഗലക്ഷണമുള്ളവർക്ക് ആർ.ടി–പി.സി.ആർ പരിശോധന നിർബന്ധമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ആന്റിജൻ പരിശോധനാഫലം നെഗറ്റീവ് ആയാലും പി.സി.ആർ ടെസ്റ്റ് നടത്തണം. രോഗലക്ഷണമുള്ളവർക്ക് പി.സി.ആർ ടെസ്റ്റ് നടത്തുന്നതിൽ ചില സംസ്ഥാനങ്ങൾ വീഴ്ച വരുത്തിയതിനെ തുടർന്നാണ് നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ കത്തയച്ചു.

ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയതും പനി, ചുമ, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങൾ ഉള്ളതുമായ ആളുകൾ, രോഗലക്ഷങ്ങളില്ലാത്തതും ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയതും തുടർന്ന് 2 മുതൽ 3 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കാണിക്കുന്നതുമായ ആളുകൾ എന്നിവർ പി സി ആർ ടെസ്റ്റിന് വിധേയമാകണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയ രോഗലക്ഷണങ്ങളുള്ള കേസുകൾ പരിശോധിക്കപ്പെടാതിരുന്നാൽ അവരുടെ സമ്പർക്കത്തിലൂടെ രോഗം പടരാൻ സാദ്ധ്യതയുണ്ട്. ഇത് തടയാൻ പി സി ആർ പരിശോധന അത്യാവശ്യമാണ്. തെറ്റായ നെഗറ്റീവ് പരിശോധനാ ഫലങ്ങൾ മുൻകൂട്ടി മനസിലാക്കി ക്വാറന്റീൻ ചെയ്യുന്നതിനും ആശുപത്രിയിൽ പ്രവേശിക്കുന്നതും ഇത് സഹായിക്കും.

വ്യാപകമായ പരിശോധനയ്ക്കും പരിശോധന വർദ്ധിപ്പിക്കുന്നതിനും ആന്റിജൻ പരിശോധനകൾ ഉപയോഗിക്കുമ്പോൾ തന്നെ കോവിഡ് പരിശോധനയിൽ ഏറ്റവും ഫലപ്രദം പി സി ആർ ടെസ്റ്റ് തന്നെയെന്ന് കത്തിൽ പറയുന്നു. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി എല്ലാ ജില്ലകളിലും സംസ്ഥാനതലത്തിലും അടിയന്തരമായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

അതേസമയം, പരീക്ഷ നടത്തിപ്പിനുള്ള മാർഗനിർദേശങ്ങളും ആരോഗ്യ മന്ത്രാലയം പുതുക്കി. സെപ്റ്റംബർ 13ന് നീറ്റ് പരീക്ഷ നടക്കാനിരിക്കെയാണ് പുതിയ നിർദേശം പുറത്തിറക്കിയത്. പരീക്ഷ കേന്ദ്രങ്ങളിൽ എത്തുന്ന വിദ്യാർത്ഥികൾ, അദ്ധ്യാപകർ, മാതാപിതാക്കൾ ഉൾപ്പെടെ എല്ലാവരും ഇതു പാലിക്കണം.