കോട്ടയം: യു.ഡി.എഫ് വിട്ട് ഇടതു മുന്നണിയിൽ പോകാൻ താത്പര്യമില്ലാത്ത കേരള കോൺഗ്രസ് ജോസ് വിഭാഗം പ്രവർത്തകരെ ഒപ്പം നിറുത്തുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കോട്ടയത്ത് കോൺഗ്രസ് ഉന്നതതല യോഗം ചേർന്നു. ഫലത്തിൽ ജോസ് വിഭാഗത്തെ പിളർത്താനുള്ള ആലോചനയിലേക്ക് കോൺഗ്രസ് നേതൃത്വമെത്തി എന്നതിന്റെ സൂചനയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, സീനിയർ നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ് തുടങ്ങിയവർ പങ്കെടുത്ത കോൺഗ്രസ് നേതൃയോഗത്തിൽ ഉണ്ടായത്.
വ്യക്തി താത്പര്യങ്ങൾക്കും സ്വാർത്ഥ ചിന്തകൾക്കും വേണ്ടി ജോസ് വിഭാഗം നേതാക്കൾ നടത്തുന്ന നീക്കങ്ങൾ പ്രവർത്തകർ തള്ളും. കെ.എം മാണിയെ സ്നേഹിക്കുന്നവർ യു.ഡി.എഫിൽ ഉറച്ചു നില്ക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത ഉമ്മൻ ചാണ്ടി പറഞ്ഞു. ഇവർക്ക് കോൺഗ്രസ് പരിപൂർണ സംരക്ഷണം നൽകും. യു.ഡി.എഫിനെ വഞ്ചിച്ച് ഇടതുമുന്നണിയിൽ ചേക്കേറാൻ കേരള കോൺഗ്രസ് ജോസ് വിഭാഗം നടത്തുന്ന നീക്കത്തിനെതിരെ നേതാക്കൾ ആഞ്ഞടിച്ചു.
തുടർച്ചയായി രാഷ്ട്രീയ വഞ്ചനയാണ് ജോസ് വിഭാഗം കാട്ടുന്നതെന്ന പൊതു അഭിപ്രായം എല്ലാ നേതാക്കളും പ്രകടിപ്പിച്ചു .കോൺഗ്രസ് ഉണ്ടാക്കിയ ധാരണപ്രകാരം രാജി വച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി സി.പി.എമ്മിനൊപ്പം ചേർന്ന് തട്ടിയെടുത്തിട്ടും കോൺഗ്രസിന്റെ കൈവശമിരുന്ന രാജ്യസഭാ സീറ്റ് നൽകി പിന്നീട് യു.ഡി.എഫിലേക്ക് മടക്കികൊണ്ടുവന്നത് കോൺഗ്രസിന്റെ മഹാമനസ്കതയാണ്. നിയമസഭയിൽ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചർച്ചയിൽ വിട്ടുനിന്നതും രാജ്യസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിപ്പ് ലംഘിച്ചതും ഈ വഞ്ചനയുടെ തുടർച്ചയാണ്. വിറക് വെട്ടാനും വെള്ളം കോരാനും ചിലരും ഫലം അനുഭവിക്കാൻ വേറെ ചിലരും എന്ന അവസ്ഥയ്ക്ക് അന്ത്യമായെന്ന തുറന്നു പറച്ചിലോടെ ജോസ് വിഭാഗം യു.ഡി.എഫ് വിട്ടത് കോൺഗ്രസിന് ഗുണകരമാണെന്ന വിലയിരുത്തലാണ് യോഗത്തിൽ ഉണ്ടായത്. മരണം വരെ കെ.എം മാണിയെ വേട്ടയാടിയ ഇടതു പക്ഷത്തിനൊപ്പം അദ്ദേഹത്തിന്റെ അണികളെയും അനുഭാവികളെയും കൊണ്ടു ചെന്നെത്തിക്കുവാൻ ജോസ് വിഭാഗം നടത്തുന്ന നീക്കം വിലപ്പോകില്ലെന്നു മനസിലാക്കി തന്ത്രങ്ങളാവിഷ്കരിക്കാൻ യോഗം തീരുമാനിച്ചു.