കോന്നി: പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ് തുടരുന്നു. ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും വാങ്ങിയ ഭൂമിയിൽ ഉടമ തോമസ് ഡാനിയേലുമായി കഴിഞ്ഞ ദിവസം തെളിവെടുത്തിരുന്നു. ഇവിടെയുള്ള ബാങ്കുകളിലും അന്വേഷണം നടത്തുന്നുണ്ട്.
പോപ്പുലർ ഗ്രൂപ്പിന്റെ ആന്ധ്രാപ്രദേശിലെ മറൈൻ എക്‌സ്‌പോർട്ട് കമ്പനിയിലും തമിഴ്‌നാട്ടിലെ ശീതളപാനീയ വിതരണ കമ്പനിയിലും പരിശോധന നടത്തി. മക്കളായ റിനു മറിയം തോമസ്, റീബാ മേരി തോമസ് എന്നിവരെ ഇന്നലെ കൊച്ചിയിലെ ഇവരുടെ വില്ലകളിലും ഫ്‌ളാറ്റുകളിലുമെത്തിച്ച് തെളിവെടുത്തു. തോമസ് ഡാനിയേലിന്റെ ഭാര്യ പ്രഭയുമായി ബുധനാഴ്ച തിരുവനന്തപുരത്തെ ബാങ്കുകളുടെ ശാഖകളിലും തെളിവെടുപ്പ് നടത്തിയിരുന്നു. നിക്ഷേപകരുടെ സ്വർണം ഉടമ മറ്റ് ബാങ്കുകളിൽ പണയം വച്ചത് സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. പോപ്പുലർ ഗ്രൂപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരിൽ ചിലർ ബംഗളൂരുവിലുണ്ടെന്ന വിവരത്തെ തുടർന്ന് ഇവിടം കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.