forrest-fenn

കാലിഫോർണിയ: ഒരു ദശാബ്ദം നീണ്ട അമേരിക്കൻ നിധിവേട്ടക്കഥയിലെ നായകൻ രഹസ്യങ്ങൾ ബാക്കിയാക്കി ലോകത്ത് നിന്നും വിടവാങ്ങി. അടുത്തിടെ വരെ നിധിവേട്ടക്കാർക്ക് പിടികൊടുക്കാതിരുന്ന റോക്കി പർവത നിരകളിൽ ഒളിപ്പിച്ചിരുന്ന അമൂല്യ രത്നങ്ങളും സ്വർണ നാണയങ്ങളും ആഭരണങ്ങളും നിറച്ച വെങ്കല പേടകത്തിന്റെ ഉടമയായിരുന്ന ഫോറസ്‌റ്റ് ഫെൻ എന്ന ശതകോടീശ്വരൻ അന്തരിച്ചു. 90 വയസായിരുന്നു. ന്യൂമെക്സിക്കോയിലെ സാന്റാ ഫേയിലുള്ള വസതിയിൽ വാർദ്ധക്യ സഹജമായ അസുഖം മൂലമാണ് അന്ത്യം.

കഴിഞ്ഞ ഒരു ദശാബ്ദമായി ആയിരക്കണക്കിന് പേർ റോക്കി പർവതനിരകളിൽ സ്വർണം, മരതകം, മാണിക്യം, വജ്രം തുടങ്ങിയ അമൂല്യവസ്തുക്കൾ നിറഞ്ഞ ഫെന്നിന്റെ നിധി പേടകം കണ്ടെത്താൻ അരിച്ചു പെറുക്കി ശ്രമിച്ചിരുന്നു. ഒടുവിൽ ആ വിലക്കപ്പെട്ട നിധി കഴിഞ്ഞ ജൂണിൽ ഒരു അജ്ഞാതൻ കണ്ടെത്തുകയും ചെയ്തിരുന്നു. ഫോറസ്റ്റ് ഫെൻ തന്നെയാണ് ഇക്കാര്യം തന്റെ വെബ്സൈറ്റിലൂടെ വെളിപ്പെടുത്തിയത്. മുൻ വിയറ്റ്നാം ഫൈറ്റർ പൈലറ്റും ആർക്കിയോളജി‌സ്‌റ്റും ബിസിനസുകാരനുമാണ് ഫെൻ. താൻ കാൻസർ ബാധിതനാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഫെൻ 2 മില്ല്യൺ ഡോളർ വിലമതിക്കുന്ന രത്നങ്ങളും സ്വർണവും നിറച്ച പേടകം റോക്കി പർവത നിരയിൽ ഒളിപ്പിച്ചത്.

ആരാണ് പേടകം കണ്ടെത്തുന്നത് അവർക്കുള്ളതാണ് ഈ നിധിയെന്ന് ഫെൻ 2010ൽ പ്രഖ്യാപിച്ചിരുന്നു. അന്നു മുതൽ നിരവധി പേരാണ് നിധി കണ്ടെത്താൻ ഇറങ്ങി തിരിച്ചത്. പക്ഷേ, ആർക്കും നിധി കിട്ടിയിട്ടില്ലെന്ന് മാത്രമല്ല, നാല് നിധി വേട്ടക്കാർ ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെടുകയും ചെയ്തു. 40 പൗണ്ട് ഭാരം വരുന്ന നിധി പേടകം റോക്കി മലനിരകളിൽ എവിടെയാണെന്ന് ഫെന്നിന് മാത്രമേ അറിയാമായിരുന്നുള്ളു. സാന്റാ ഫേയുടെയും കനേഡിയൻ അതിർത്തിയുടെയും ഇടയിൽ സമുദ്രനിരപ്പിൽ നിന്നും 5,000 അടിയിലേറെ ഉയരമുള്ള ഭാഗത്താണ് താൻ നിധി ഒളിപ്പിച്ചിരിക്കുന്നതെന്ന് ഫെൻ പറഞ്ഞിരുന്നു. 2010ൽ 'ദ ത്രിൽ ഒഫ് ദ ചേയ്സ് ' എന്ന തന്റെ പുസ്‌തകത്തിലൂടെ നിധി ഒളിപ്പിച്ചിരിക്കുന്നത് എവിടെയെന്നത് സംബന്ധിച്ച സൂചനകൾ ഫെൻ ഒരു കവിതയുടെ രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഇറങ്ങിപ്പുറപ്പെട്ടവരെല്ലാം നിരാശരായിരുന്നു.

ലോകത്തിന്റെ പലഭാഗത്ത് നിന്നും ഇതേവരെ 350,000 പേർ തന്റെ നിധി കണ്ടെത്താനായി ഇതേ വരെ എത്തിയെന്നാണ് ഫെന്നിന്റെ കണക്ക്. നിധി കണ്ടെത്തിയെന്ന വിവരം ജൂണിൽ അറിയിച്ചെങ്കിലും നിധി റോക്കി മലനിരകളിൽ എവിടെയായിരുന്നു ഒളിപ്പിച്ചിരുന്നതെന്ന് ഫെൻ വെളിപ്പെടുത്തിയിട്ടില്ല. നിധി കണ്ടെത്തിയ ആൾ ആരാണെന്ന് തനിക്കറിയില്ലെന്നും തന്റെ പുസ്തകത്തിലെ നിധിയെ കുറിച്ചുള്ള കവിതയാണ് ആ ഭാഗ്യവാനെ നിധിയുടെ കണ്ടെത്തലിലേക്ക് നയിച്ചതെന്നുമാണ് ഫെൻ ലോകത്തോട് പറഞ്ഞത്. ടെക്സസിലെ ടെംപിളിലാണ് ഫെന്നിന്റെ ജനനം. ഫെന്നിന്റെ പിതാവ് ഒരു സ്കൂൾ പ്രിൻസിപ്പൽ ആയിരുന്നു. കുട്ടിക്കാലം മുതൽ ഒഴിവുകാലത്ത് യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിൽ എത്തിയിരുന്ന ഫെന്നിന് സാഹസികത ഏറെ ഇഷ്ടമായിരുന്നു. ഭാര്യയും രണ്ട് പെൺമക്കളുമടങ്ങുന്നതാണ് ഫെന്നിന്റെ കുടുംബം. ശരിക്കും അങ്ങനെയൊരു നിധി ശേഖരം ഫെൻ റോക്കി മലനിരകളിൽ ഒളിപ്പിച്ചിരുന്നോ ? എങ്കിൽ അത് കണ്ടെത്തിയത് ആരാണ് ? നിരവധി ചോദ്യങ്ങൾ ബാക്കിയാക്കി ഫെൻ ഉത്തരമില്ലാത്ത ലോകത്തേക്ക് മടങ്ങിയിരിക്കുന്നു.