tej-and-aishwarya

പാട്ന: വരുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവിനെതിരെ മത്സരിക്കാൻ ഒരുങ്ങി ഭാര്യ ഐശ്വര്യ റായ്. വിവാഹം കഴിഞ്ഞ് ആറുമാസങ്ങൾക്ക് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു. തുടർന്ന് വിവാഹ ബന്ധം നിയമപരമായി വേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കോടതിയിൽ ഹർജി നൽകി. ഇതിന് പിന്നാലെയാണ് തേജിനെതിരെ ഐശ്വര്യ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്.

2018ലാണ് വിവാഹം നടന്നത്. ഐശ്വര്യയുടെ പിതാവും ബീഹാറിലെ ശക്തനായ നേതാവുമായ ചന്ദ്രിക റായ് ആർ.ജെ.ഡി വിട്ട് ജെ.ഡി.യുവിൽ ചേർന്നിരുന്നു. മഹുവയിൽ തേജിനെതിരെ മകളെ മത്സരിപ്പിക്കാനാണ് റായ്‌യുടെ ശ്രമം. ഇതോടെ തേജ് വേറെ മണ്ഡലത്തിൽ മത്സരിക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.

വിവാഹമോചന കേസ് പിൻവലിക്കാൻ കുടുംബാംഗങ്ങളിൽ നിന്ന് കടുത്ത സമ്മർദമുണ്ടായതോടെ തേജ് വീടുവിട്ടിറങ്ങിയിരുന്നു.

‘ഞാൻ ഉത്തര ധ്രുവത്തിലും അവൾ ദക്ഷിണ ധ്രുവത്തിലുമാണ്. മാതാപിതാക്കൾക്ക് മുന്നിൽ വച്ചുപോലും ഞങ്ങൾ വഴക്കുണ്ടാക്കി. ഇനി അവളുമൊത്ത് ജീവിക്കാനാകില്ല.' എന്നായിരുന്നു വിവാഹമോചനത്തെക്കുറിച്ച് തേജ് പ്രതികരിച്ചത്.