തിരുവനന്തപുരം: ഒന്നു പൊളിച്ചടുക്കിയാലേ ശരിയാവൂ എന്ന് കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനങ്ങൾ ദൂരെ നിന്നു പോലും നിരീക്ഷിക്കുന്നവർക്ക് അറിയാവുന്ന കാര്യമാണ്. കെ.എസ്.ആർ.ടി.സിയെ ഒന്നു ശരിപ്പെടുത്തിയെടുക്കാനാണ് ഈ സർക്കാർ അധികാരമേറ്റ നാൾ മുതൽ ശ്രമിക്കുന്നതും. അധികാരമേറ്റ ഉടൻ സർക്കാരിന്റെ നയം ജീവനക്കാരുടെ സംഘടനാ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതുമാണ്. അതിന്റെ ഭാഗമായാണ് കോർപ്പറേഷന്റെ സി.എം.ഡി കസേരയിൽ അന്ന് രാജമാണിക്യത്തെ ഇരുത്തിയത്.
തുടർന്നുവന്ന എ. ഹേമചന്ദ്രൻ, ടോമിൻ തച്ചങ്കരി, എം.പി.ദിനേശ് ഇപ്പോൾ ബിജു പ്രഭാകർ... എല്ലാവരും സർക്കാർ നയത്തിന് അനുസൃതമായി തന്നെ നീങ്ങി. കൂട്ടത്തിൽ രാജമാണിക്യവും ടോമിൻ തച്ചങ്കരിയുമാണ് താരതമ്യേന കൂടുതൽ കാലം മേധാവികളായി ഇരുന്നത്. സർവീസ് കാര്യക്ഷമവും കൂടുതൽ ജനപ്രിയവുമാക്കാൻ ഇരുവരും ശ്രമിച്ചു. ഹേമചന്ദ്രൻ മികവ് കാട്ടിയെങ്കിലും കാലാവധി കുറവായിരുന്നു.
എന്നാൽ, മുൻഗാമികളെ അപേക്ഷിച്ച് പരിഷ്കാരം മുകൾ തട്ടിൽ നിന്നു തന്നെ തുടങ്ങിയിരിക്കുകയാണ് നിലവിലെ എം.ഡി ബിജു പ്രഭാകർ. പൊളിച്ചടുക്കൽ ചീഫ് ഓഫീസിൽ നിന്നു തന്നെ തുടങ്ങി.
കെ.എസ്.ആർ.ടി.സിയെ യാത്രക്കാരുമായി ബന്ധിപ്പിക്കുന്ന ഓപ്പറേഷൻ വിഭാഗം മേധാവിയെ മാറ്റിയതായിരുന്നു ഏറ്റവും അവസാനത്തെ പരിഷ്കാരം. ദക്ഷിണമേഖലാ മേധാവി ജി.അനിൽകുമാറാണ് പുതിയ ഓപ്പറേഷൻ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ. നിലവിലെ ഓപ്പറേഷൻ വിഭാഗം മേധാവിയായ പി.എം.ഷറഫ് മുഹമ്മദ് വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറായി തുടരും. നേരത്തെ അദ്ദേഹത്തിന് രണ്ട് പദവിയുണ്ടായിരുന്നു. വിജിലൻസ് വിഭാഗം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് ഷറഫ് മുഹമ്മദിന് ആ ചുമതല മാത്രമായി നൽകുന്നതെന്നാണ് എം.ഡിയുടെ ഉത്തരവിൽ പറയുന്നത്.
ബസ് സർവീസുകളുടെ കാര്യത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കെ.എസ്.ആർ.ടി.സി നടപ്പിലാക്കിയ പരിഷ്കാരങ്ങൾ യാത്രക്കാരുടെ ഭാഗത്തു നിന്നും വലിയ പ്രതിഷേധമായിരുന്നു ഉണ്ടാക്കിയിരുന്നത്. ഓർഡിനറി ബസുകൾ വൻതോതിൽ വെട്ടിക്കുറച്ചതും ഫാസ്റ്റ് പാസഞ്ചറിന്റെ സർവീസ് ദൂരം രണ്ട് ജില്ലകളിൽ മാത്രമായി നിജപ്പെടുത്തിയതുമെല്ലാം യാത്രക്കാരെ അകറ്റുന്നതിന് കാരണമായി എന്ന് വിലയിരുത്തപ്പെട്ടിരുന്നു.
ബിജു പ്രഭാകർ എം.ഡിയായശേഷം കോർപ്പറേഷൻ തലപ്പത്ത് വരുത്തുന്ന മൂന്നാമത്തെ പ്രധാനമാറ്റമാണിത്. കെ.എസ്.ആർ.ടി.സി അഡ്മിനിസ്‌ട്രേഷൻ ചുമതലയുണ്ടായിരുന്ന എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എം. ശ്രീകുമാറിനയാണ് ആദ്യം മാറ്റിയത്. പിന്നീട് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന എൻജിനീയർ ജി.പി പ്രദീപ്കുമാറിനെ മാറ്റി.
കഷ്ടകാലം പണ്ടേ തുടങ്ങി
കെ.എസ്.ആർ.ടി.സിയുടെ കഷ്ടകാലം പണ്ടേ തുടങ്ങിയതാണ്. അതിനൊപ്പമാണ് ഇപ്പോൾ കൊവിഡ് കൂടി എത്തിയത്. കൊവിഡ് കോർപ്പറേഷനെ വല്ലാതെ ഉലച്ചു തുടങ്ങിയപ്പോഴാണ് തലപ്പത്ത് ബിജു പ്രഭാകറിനെ സർക്കാർ നിയോഗിക്കുന്നത്. ''ഞാൻ ഏതു വകുപ്പിൽ ചെന്നാലും ഒരു ടീമിനെ കിട്ടും. ആ സ്ഥാപനം നന്നാകണമെന്ന് ആഗ്രഹിക്കുന്ന, അതിനു വേണ്ടി കഠിനപ്രയത്നം നടത്തുന്നവർ സമീപിക്കും. ലോട്ടറി വകുപ്പിലും മെഡിക്കൽ സർവീസ് കോർപ്പറേഷനിലും ഫുഡ് സേഫ്ടിയിലും എൻ.ആർ.എച്ച്.എമ്മിലും കൃഷിവകുപ്പിലും നല്ല ടീമിനെ കിട്ടി. ഇവിടേയും 45 ദിവസം കൊണ്ട് നല്ല ടീമിനെ കിട്ടി. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ എന്റെ കൈയിൽ മരുന്നുണ്ട്. ഒരു പാക്കേജ് തയ്യാറാക്കി വരികയാണ്. വിശദാംശങ്ങൾ പിന്നീട് അറിയിക്കാം. രാജമാണിക്യവും ഹേമചന്ദ്രൻ സാറും തച്ചങ്കരി സാറുമൊക്കെ നിരവധി നല്ല കാര്യങ്ങൾ തുടങ്ങിവച്ചിട്ടുണ്ട്. അത് പൂർത്തിയാക്കണം. ചില കാര്യങ്ങളിൽ തൊഴിലാളി സംഘടനകൾക്ക് അഭിപ്രായ വ്യത്യാസമുണ്ട്. അതെല്ലാം പരിഹരിക്കേണ്ടതുണ്ട്''- എന്നാണ് സ്ഥാനമേറ്റെടുത്ത് കുറച്ചു നാൾ കഴിഞ്ഞപ്പോൾ ബിജു പ്രഭാകർ വ്യക്തമാക്കിയത്
സർക്കാർ സഹായം
സർക്കാർ ശമ്പളം കൊടുത്ത് സഹായിക്കുന്നതുകൊണ്ടു മാത്രം മുന്നോട്ടു പോവുകയാണ് കെ.എസ്.ആർ.ടി.സി. 1600 ബസുകൾ മാത്രമാണ് ഇപ്പോൾ ഒാടുന്നത്. വണ്ടികളെല്ലാം ഓടിക്കൊണ്ടിരുന്നപ്പോൾ മാസം 190 കോടി രൂപയാണ് കിട്ടിയിരുന്നത്. അതിൽ 125 കോടി രൂപ ഡീസലിനു പോകും, 28 കോടി രൂപ ബാങ്ക് കൺസോർഷ്യത്തിനും. ഏഴ് കോടി രൂപയുടെ സ്പെയർപാർട്സും മൂന്നു കോടി രൂപയുടെ ഇൻഷ്വറൻസും വേണ്ടി വരും. 75 കോടി രൂപ വേണം സ്ഥിരം ജീവനക്കാർക്ക് ശമ്പളം നൽകാൻ. ആറ് കോടി രൂപ താത്കാലിക ജീവനക്കാർക്ക് ശമ്പളം നൽകാൻ വേണം. 986 വണ്ടി കട്ടപ്പുറത്തിരിക്കുകയാണ്.
സർക്കാർ ഇക്കൊല്ലം നൂറു കോടി രൂപ കൂടി കെ.എസ്.ആർ.ടി.സിക്കു നൽകും. 17 കോടി രൂപ കമ്പ്യൂട്ടർവത്കരണത്തിനാണ്. ഏറെ നാളായി മുടങ്ങി കിടന്നിരുന്ന കമ്പ്യൂട്ടർവത്കരണം പൂർത്തിയാക്കാനാണ് ബിജുവിന്റെ ശ്രമം. കിഫ്ബിയിൽ നിന്നും പണം ലഭ്യമാക്കിക്കൊണ്ട് കൂടുതൽ ഇലക്ട്രിക്കൽ ബസുകൾ വാങ്ങുന്നതിന് സർക്കാരിന്റെ അനുവാദം കിട്ടിയിട്ടുണ്ട്. കൂടാതെ സി.എൻ.ജി ബസുകളും വാങ്ങും.
ഇരുചക്രവാഹനങ്ങളിലേക്കു പോയ യാത്രക്കാരെ തിരിച്ചുകൊണ്ടുവരാനാണ് ബസ് ഓൺ ഡിമാൻഡ് എന്ന പദ്ധതി കൊണ്ടു വന്നത്. തിരുവനന്തപുരത്ത് തുടങ്ങിയപ്പോഴാണ് കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ആയത്. പാലക്കാട് നടപ്പിലാക്കിയപ്പോൾ വിജയമായിരുന്നു.
വരുമാനത്തിന് പുതിയ പദ്ധതി
കണ്ടം ചെയ്യാറായ ബസുകളെ രൂപമാറ്റം വരുത്തി കടകളാക്കാനും പദ്ധതിയുണ്ട്. ആദ്യ ബസ് മിൽമയാണ് വാടകയ്ക്ക് എടുത്തത്. ഇത് ഉടൻ കിഴക്കേക്കോട്ടയിൽ പ്രവർത്തനം ആരംഭിക്കും. മത്സ്യഫെഡ്, കുടുംബശ്രീ തുടങ്ങിയ സ്ഥാപനങ്ങൾക്കു വേണ്ടി ആറ് ബസ് കടകളുടെ നിർമ്മാണവും നടന്നുവരികാണ്. സ്വകാര്യ വ്യക്തികൾ കൂടി താത്പര്യം അറിയിച്ചതോടെ ലേലം വിളിക്കാൻ തീരുമാനിച്ചു.
കാലാവധി കഴിഞ്ഞ ഒരു ബസ് ആക്രിവിലയ്ക്ക് പൊളിച്ചുവിറ്റാൽ കിട്ടുന്നത് വെറും ഒന്നര ലക്ഷം രൂപയാണ്. അതേബസ് അഞ്ച് വർഷം വാടകയ്ക്ക് നൽകിയാൽ 12 ലക്ഷം രൂപ ലഭിക്കും. അഞ്ചു വർഷത്തിന് ശേഷവും ഉപയോഗിക്കാമെന്നതും പദ്ധതിയുടെ നേട്ടമാണ്.