തിരുവനന്തപുരം: പാറശാലയിൽ സി.പി.എം പ്രവർത്തകയും ആശ വർക്കറുമായ യുവതിയെ പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. പാർട്ടി ഓഫീസ് സ്ഥിതി ചെയ്യുന്നിടത്തല്ല യുവതി മരിച്ചതെന്ന് ആനാവൂർ നാഗപ്പൻ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് പാർട്ടി ഓഫീസ് പണിയാനായി വാങ്ങിയ സ്ഥലത്താണ് മരണം നടന്നത്. ആരും ഉപയോഗിക്കാതെ ആ സ്ഥലം കാടുപിടിച്ച് കിടക്കുകയാണ്. ഒരു ബൈക്കിന് പോലും നേരെ പോകാൻ കഴിയാത്ത വഴിയാണ്. പെൺകുട്ടി അവിടെ ആത്‌മഹത്യ ചെയ്‌തെന്ന് ഇന്ന് രാവിലെയോടെയാണ് അറിഞ്ഞതെന്നും ആനാവൂർ വിശദീകരിച്ചു.
പെൺകുട്ടി ആത്‌മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് അറിയില്ല. ഇവർ കുടുംബശ്രീ പ്രവർത്തകയായിരുന്നു. ഇന്നലെ നടന്ന കമ്മിറ്റിയിലുണ്ടായ മനോവിഷമമാണ് ആശയുടെ മരണകാരണമെന്നാണ് ബന്ധുക്കൾ ആരോപിച്ചത്. എന്നാൽ ഇന്നലെ ഇവർ പങ്കെടുത്ത കുടുംബശ്രീയുടെ കമ്മിറ്റി ഉണ്ടായിരുന്നോയെന്ന് തനിക്ക് അറിയില്ല. ഇന്നലെ പാർട്ടിയുടെ ഏരിയ കമ്മിറ്റിയുണ്ടായിരുന്നു. എന്നാൽ ഇവർ ഏരിയ കമ്മിറ്റി അംഗമല്ല. കുടുംബശ്രീയുടെ പ്രവർത്തക എന്ന നിലയിൽ ഇവർ സി.പി.എം അനുഭാവിയാണ്.
കുടുംബശ്രീയിൽ ആശയ്‌ക്ക് മെമ്പർഷിപ്പുണ്ട്. കുടുംബശ്രീയുടെ എല്ലാ പരിപാടികളിലും ആശ സജീവമായി പങ്കെടുക്കാറുണ്ട്. പാർട്ടി ഘടകങ്ങളിലൊന്നിലും ആശയ്ക്ക് മെമ്പർഷിപ്പില്ലെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.
അഴകിക്കോണത്ത് പാർട്ടി ഓഫീസിനു വേണ്ടി വാങ്ങി ഇട്ടിരുന്ന കെട്ടിടത്തിനുള്ളിലാണ് ആശയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയോടെ ആശയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാർട്ടി കമ്മിറ്റിയിൽ നിന്നും ഉണ്ടായ മനോവിഷമമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അരുൺ കൃഷ്ണ ,ശ്രീകാന്ത് എന്നിവർ മക്കളാണ്.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.